സുരേന്ദ്രന് കിട്ടിയത് 'മുട്ടൻ പണി';കള്ളവോട്ട് കാര്യത്തിൽ പറഞ്ഞത് മുഴുവൻ കള്ളം?പരേതൻ സമൻസ് കൈപ്പറ്റി!
കാസർകോട്: കള്ളവോട്ടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ ഓരോന്നായി പൊളിയുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ സമന്‍സ് കൈയ്യോടെ സ്വീകരിച്ചു. കാസര്‍കോട് വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശി അഹ്‌മദ് കുഞ്ഞിയാണ് സമന്‍സ് കൈപറ്റിയത്. ഇദ്ദേഹം മരിച്ചുപോയെന്നും ഇദ്ദേഹത്തിന്റെ വോട്ട് ചെയ്തിട്ടുണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാൽ അഹമ്മദ് കുഞ്ഞി സമൻസി കൈപ്പറ്റിയതോടെ എല്ലാം പൊളിഞ്ഞു.
പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഹയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി അഹ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്. ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് പോയെന്ന് സുരേന്ദ്രന്‍ വാദിച്ച അനസ് ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പാസ്പോര്‍ട്ട് രേഖകള്‍ തെളിയിക്കുന്നുമുണ്ട്. എല്ലാം കൂടി സുരന്ദ്രനെ തിരിഞ്ഞ് കൊത്തുകയാണ്. മീഡിയവൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വോട്ട് ചെയ്തതിനും സമൻസ്
കോടതിയില്‍ നിന്നും വന്ന സമന്‍സ് ആദ്യം അമ്പരപ്പോടെയാണ് അഹ്‍മദ് കുഞ്ഞി സ്വീകരിച്ചത്. മരിച്ചശേഷം വോട്ട് രേഖപ്പെടുത്തിയതിനാലാണ് സമന്‍സ് എന്നറിഞ്ഞതോടെ പിന്നീട് മുഖത്ത് ചിരിപടര്‍ന്നു.
ഇനിയും ചെയ്യും വോട്ട്...
പട്ടികയില്‍ പേരു വന്നതുമുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി മരിക്കുന്നത് വരെ അത് നിര്‍വ്വഹിക്കുമെന്നും അഹ്‍മദ് പറയുന്നു.
ഗൾഫിൽ പോയിട്ടില്ല... പിന്നെന്താണ് പ്രശ്നം?
ഗൾഫിലായിരുന്ന അനസ് വോട്ട് രേഖപ്പെടുത്തി എന്നും പരാതിയുണ്ട്. എന്നാൽ അനസ് ഇതുവരെ ഗൾഫിൽ പോയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പാസ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.
259 പേരുടെ പേരിൽ കള്ളവോട്ട് നടന്നെന്ന് ആരോപണം
മരിച്ച നാലുപേരുടെ പേരിൽ കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ ആരോപണം. ഇതിൽ ഒരാളുടെ മരണ സർട്ടിഫിക്കറ്റ് നേരത്തെ ഹാജരാക്കിയിരുന്നു. മരിച്ചവരും സ്ഥലത്തില്ലാതിരുന്നവരുമായ 259 പേരുടെ പേരിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു. ഇവരുടെ പേര് , പ്രായം , വിലാസം തുടങ്ങിയ എല്ലാ വിവരങ്ങളും സുരേന്ദ്രൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിലാണ് അനസും അഹമ്മദ് കുഞ്ഞിയും ഉൾപ്പെട്ടിരിക്കുന്നത്.
കേന്ദ്രവും സുരേന്ദ്രനൊപ്പമുണ്ട്
കള്ളവോട്ട് നടന്നത് കേന്ദ്രവും സ്ഥിരീകരിക്കുന്നുണ്ട്. വോട്ട് ചെയ്തതായി രേഖകളിലുള്ള 26 പേരിൽ 20 പേരും തിരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നുവെന്ന് വ്യക്തമായി. അസിസ്റ്റന്റ് സോളിസിറ്റർ ജനറലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാക്കിയുള്ളവരുടെ യാത്ര രേഖകൾ പരിശോധിച്ച് വരികയാണ്. ഇതിനിടയിലാണ് ഇങ്ങനൊരു സംഭവം.
കോടതി നിർദേശം
കള്ളവോട്ടിൽ ഉൾപ്പെട്ടുവെന്ന് പറയുന്ന വോട്ടർമാരോട് നേരിട്ട് ഹാജരായി വോട്ട് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി സമൻസ് അയച്ചിരുന്നു.
വേങ്ങരയിലെ ഒഴിവ്
അതേസമയം ആരോപണം വന്ന സ്ഥിതിക്ക് വേങ്ങര മണ്ഡലത്തിൽ ഇപ്പോൾ ഒഴിവുണ്ട്. ഇതിൻറെ കൂട്ടത്തിൽ ഉപ തിരഞ്ഞെടുപ്പ് നടത്തിയാൽ അത് രാഷ്ട്രീയമായി നേട്ടമാകുമെന്ന് ലീഗ് കരുതുന്നുണ്ട്.
രാജിവെപ്പിക്കും?
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അബ്ദുൾ റസാഖിനെ രാജി വയ്പ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നാണ് വിവരം. സുരേന്ദ്രന്റെ കേസിനെ നിയമപരമായി നേരിടുന്നതിനൊപ്പം അതിനെ രാഷ്ട്രീയമായി പരാജയപ്പടുത്തുക എന്നതും ലീഗ് നേതൃത്വം ചര്‍ച്ച ചെയ്യുന്നുണ്ട്.
നിയമസഭയിൽ ഒരു ബിജെപി എംഎൽഎ കൂടി?
ഇങ്ങനെയൊക്കെയാണെങ്കിലും കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് കെ സുരേന്ദ്രൻ നടത്തുന്ന നിയമ പോരാട്ടത്തില്‍ വിധി സുരേന്ദ്രന് അനുകൂലമായിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഇത് മുസ്ലീം ലീഗിനെയും ഇടതിനെയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. വിധി അനുകൂലമായാൽ സുരേന്ദ്രൻ എംഎൽഎ ആകാനും സാധ്യതയുണ്ട്. ഇത് തടയാൻ ലീഗ് രാഷ്ട്രീയമായി ശ്രമിക്കുന്നുണ്ട്.