തലസ്ഥാനം ഇനി സിനിമാ പ്രേമികളുടേത്, രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി
കാഴ്ചയുടെ നിറവസന്തത്തിന് തുടക്കമായി. അനന്തപുരി ഇനി സിനിമാ പ്രേമികള്‍ക്കൊപ്പമാണ്.
അനന്തപുരിയുടെ രാപകലുകള്‍ ഇനി സിനിമാ പ്രേമികളുടേത് കൂടിയാണ്. ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമായി. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് നടക്കും. മറാത്തി സംവിധായകനും നടനുമായ അമോല്‍ പലേക്കറാണ് മുഖ്യാതിഥി. ചെക്കോസ്‌ളോവാക്യന്‍ സംവിധായകനായ ജിറിമെന്‍സിലിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും.
അഫ്ഗാന്‍ ചിത്രമായ പാര്‍ട്ടിങ്ങാണ് ഉദ്ഘാടന ചിത്രം. കുടിയേറ്റത്തിന്റെ പേരില്‍ തന്റെ മാതൃരാജ്യമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാനിലേക്ക് പലായനം ചെയ്യേണ്ടി വരുന്ന പെണ്‍കുട്ടിയുടെയും അവളെ തേടിയെത്തുന്ന കാമുകന്റെയും കഥയാണ് പാര്‍ട്ടിങ്. 78 മിനിറ്റുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവീദ് മഹ്മൗദിയാണ്.
185 ചിത്രങ്ങള്‍
62 രാജ്യങ്ങളില്‍ നിന്നായി 185 ചിത്രങ്ങളാണ് ഇത്തവണത്തെ ഐഎഫ്എഫ്‌കെ യില്‍ പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 15 ചസിനിമയും ലോക സിനിമാ വിഭാഗത്തില്‍ 81 ചിത്രവും പ്രദര്‍ശിപ്പിക്കും. രണ്ടു മലയാള സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ 4 ഇന്ത്യന്‍ സിനിമകളും മത്സരവിഭാഗത്തിലുണ്ട്. വിധു വിന്‍സന്റ് സംവിധാനം ചെയത് മാന്‍ഹോള്‍, ഡോക്ടര്‍ ബിജുവിന്റെ കാട് പൂക്കുന്ന നേരവും മത്സര രംഗത്തുണ്ട്.
വനിതാ പ്രാതിനിധ്യം
ഇത്തവണത്തെ മേള ശക്തമായ സ്ത്രീ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുമെന്ന് നിസംശ്ശയം പറയാം. ഫ്രാന്‍സ്, ജര്‍മ്മനി, മെക്‌സിക്കോ, ദക്ഷിണകൊറിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി സ്ത്രീ സംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകയായ വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ മത്സര വിഭാഗത്തിലുണ്ട്. ആദ്യമായാണ് ഈ വിഭാഗത്തില്‍ മലയാളി സ്ത്രീ സാന്നിധ്യം.
ഭിന്നലിംഗക്കാര്‍ക്ക് പ്രാധാന്യം
നഗരത്തിലെ 13 തിയേറ്ററുകളിലായാണ് സിനിമാ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. മേളയുടെ ചരിത്രത്തിലാദ്യമായി ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
സിഗ്നേച്ചര്‍ ഫിലിം
ഐഎഫ്എഫ്‌കെയുടെ ചരിത്രവും സൗന്ദര്യവും ആവിഷ്‌കരിച്ച സിഗ്നേച്ചര്‍ ഫിലിം എംബ്രെയ്‌സ് ഒരുക്കിയിരിക്കുന്നത് കെ ആര്‍ മനോജാണ്. സിനിമയുടെ ജനകീയതയാണ് മേളയെ ലോകോത്തരമാക്കിയതെന്ന് സിഗ്നേച്ചര്‍ ഫിലിം കാണുമ്പോള്‍ മനസ്സിലാവും.