ടിപി കേസിലെ പ്രതികള്‍ക്ക് നിസാമുമായി ബന്ധം; ബന്ധുക്കള്‍ പറഞ്ഞത് ശരിതന്നെ, എല്ലാം കലങ്ങി തെളിയുന്നു..
തിരുവനന്തപുരം: ജയില്‍പുള്ളികള്‍ക്കുള്ള ശിക്ഷാ ഇളവിനായി സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ കൂട്ടത്തില്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമും. ടിപി കേസ് പ്രതികളുമായി മുഹമ്മദ് നിസാമിന് ബന്ധമുണ്ടെന്നും അവരെ ഉപയോഗിച്ച് അക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി നിസാമിന്റെ ബന്ധുക്കള്‍ കഴിഞ്ഞ ഒക്ടോബറില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് എപ്പോള്‍ വേണമെങ്കിലും പി ജയരാജന്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. ജയിലിന്റെ നടത്തിപ്പുമായും തടവുപുള്ളികളുടെ മോചനം, ജയില്‍ മാറ്റം തുടങ്ങിയ കാര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതിനുള്ളതാണ് ജയില്‍ ഉപദേശക സമിതി. ഈ ഉപദേശകസമിതിയില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ അംഗമായിരുന്നു.
ടിപി വധക്കേസ് പ്രതികള്‍
ടിപി വധക്കേസ് പ്രതികളെ ശിക്ഷാ ഇളവിനായി സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ മുഹമ്മദ് നിസാമിനെ കൂടി പരിഗണിച്ചതാണ് ഇപ്പോള്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്.
ടിപി കേസ് പ്രതികളെ കൂടാതെ
ടിപി കേസ് പ്രതികളെ കൂടാതെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, കല്ലുവാതുക്കല്‍ കേസിലെ മണിച്ചന്‍, ഗുണ്ടാ നേതാവ് ഓംപ്രകാശ്, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ എന്നിവരുടെ പേരാണ് പട്ടികയില്‍ ഉള്ളത്.
ജയില്‍ വകുപ്പ്
നിസാമിനെ ജയിലില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് കാപ്പ ചുമത്തിയിരുന്നു. എന്നാല്‍, സ്‌പെഷല്‍ റെമിഷനുള്ള ലിസ്റ്റ് സമര്‍പ്പിക്കുന്ന സമയത്ത് കാപ്പ ഇല്ലായിരുന്നുവെന്നാണ് ജയില്‍ വകുപ്പ് വിവരാവകാശത്തിന് മറുപടി നല്‍കുന്നത്.
ആഭ്യന്തര വകുപ്പ്
നിസാമിന്റെ കാര്യം ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
14 വര്‍ഷം തടവ് പൂര്‍ത്തിയാക്കണം
നേരത്തെ തന്നെ ടിപി വധക്കേസിലെ പ്രതികളെ പുറത്തു വിടുന്നു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കുക എന്ന നിബന്ധന നിലനില്‍ക്കെ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പുറത്തുവിടാന്‍ എങ്ങിനെ കവിയുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.
ശിക്ഷ ഇളവ്
തടവുകാരില്‍ സല്‍സ്വഭാവികളെന്നു കാട്ടി 2262 പേരുടെ പട്ടികയാണു ജയില്‍ എഡിജിപി അനില്‍കാന്ത് കഴിഞ്ഞ നവംബറില്‍ ശിക്ഷാ ഇളവിനു പരിഗണിക്കാന്‍ ആഭ്യന്തര വകുപ്പിന് കൈമാറിയത്.
കോടതിവിധികള്‍ പരിശോധിച്ചില്ല
എന്നാല്‍ തടവുകാരെ കുറിച്ചുള്ള കോടതി വിധികള്‍ പരിശോധിക്കാതെയും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയും സര്‍ക്കാര്‍ നിയോഗിച്ച സമിതി 1850 പേരുടെ അന്തിമ പട്ടിക തയ്യാറാക്കുകയായിരുന്നെന്നാണ് ആരോപണം.