ദേശീയ പാതയോരത്തെ മദ്യ നിരോധന വിധിയിൽ ഭേദഗതി വരുത്തില്ല; ബാറുടമകളുടെ ഹർജി സുപ്രീംകോടതി തള്ളി!
ദില്ലി: ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിലുള്ള എല്ലാ മദ്യശാലകളും പൂട്ടണമെന്ന വിധിയിൽ ഭേദഗതി വരുത്തില്ലെന്ന് സുപ്രീംകോടതി. ബാര്‍ ഉടമകളുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍ പറഞ്ഞു. പറയേണ്ട കാര്യങ്ങള്‍ ഇതിനകം പറഞ്ഞ് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. വിധിയില്‍ വ്യക്തതയും ഭേദഗതിയും വരുത്തണമെന്നാവശ്യപ്പെട്ട് മദ്യശാല ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി.
പാതയോരങ്ങളില്‍ നിന്നും 500 മീറ്റര്‍ മാറി മാത്രമേ മദ്യശാലകള്‍ സ്ഥാപിക്കാവൂ എന്നും ഈ ദൂരപരിധി പാലിക്കാത്ത മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നുമായിരുന്നു സുപ്രിം കോടതിയുടെ നേരത്തെയുളള വിധി. ഇതിൽ ഭേദഗതി വരുത്തനായിരുന്നു ബാർ ഉടമകൾ ഹർജി നകിയത്. ബാർ ലൈസൻസ് ത്രി സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്കു മാത്രമായി പരിമിതപ്പെടുത്തുന്ന പുതിയ മദ്യനയം ചോദ്യം ചെയ്യുന്ന ഹരിജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിന്റെ വിശദീകരണവും തേടിയിരുന്നു.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തില്‍ പ്രഖ്യാപിച്ച കള്ള് ബാറുകാര്‍ക്ക് വേണ്ട. ഇതിനായി ഒരപേക്ഷപോലും എക്‌സൈസ് വകുപ്പില്‍ കിട്ടിയിട്ടില്ല. ജൂണ്‍ എട്ടിനാണ് മദ്യനയം പ്രഖ്യാപിച്ചത്. ജൂലായ് ഒന്നിന് നിലവില്‍വന്നു. ത്രീസ്റ്റാര്‍മുതല്‍ മുകളിലേക്കുള്ള ബാറുകളില്‍ കള്ള് വില്‍ക്കാനാണ് മദ്യനയത്തില്‍ അനുമതി നൽകിയത്. ബാറുകള്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ മാത്രമായിരുന്ന കാലത്താണ് കള്ളുകൂടി വില്‍ക്കാമെന്നതിന് ബാറുകളില്‍നിന്ന് അനുകൂല പ്രതികരണമുണ്ടായത്. മദ്യനയത്തില്‍ ത്രീസ്റ്റാര്‍മുതല്‍ മുകളിലുള്ളവയ്ക്ക് ബാര്‍ ലൈസന്‍സ് വീണ്ടും വന്നതോടെ കള്ളുവില്‍പ്പന എന്നതില്‍നിന്ന് ബാറുകള്‍ പിന്മാറിയമട്ടാണ്.