ഇനി പെറ്റിക്കേസ് ഇല്ല!! പിന്നാലെ പോകാന്‍ പോലീസിനെ കിട്ടില്ല!! സമയ നഷ്ടമത്രേ!!
പെറ്റിക്കേസെടുത്ത് സമയം പാഴാക്കാതെ ക്രമസമാധാനത്തിലും കേസ് അന്വേഷണത്തിലും ഫലപ്രദമയ ഇടപടണമെന്നാണ് സർക്കുലറിലെ നിർദേശം.
കൊച്ചി: പോലീസുകാര്‍ പെറ്റിക്കേസുകള്‍ക്ക് പിന്നാലെ പേകേണ്ടെന്ന് ഉത്തരമേഖ ഡിജിപി രാജേഷ് ധിവാൻ. സര്‍ക്കുലറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പെറ്റിക്കേസുകള്‍ക്ക് പിന്നാലെ പോകുന്നത് സമയവും ഊർജ്ജവും നശിപ്പിക്കുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. പെറ്റികേസ് അന്വേഷണം ശരിയായ പൊലീസ്ജോലിയല്ലെന്നും ധിവാന്‍.
എസ്പിമാര്‍ക്ക് അയച്ചിരിക്കുന്ന സര്‍ക്കുലറിലാണ് രാജേഷ് ധിവാന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പെറ്റിക്കേസെടുത്ത് സമയം പാഴാക്കാതെ ക്രമസമാധാനത്തിലും കേസ് അന്വേഷണത്തിലും ഫലപ്രദമയ ഇടപടണമെന്നാണ് സർക്കുലറിലെ നിർദേശം. വാഹനപരിശോധന പൊലീസിന്‍റെ മാത്രം ഉത്തരവാദിത്വമല്ലെന്നും എക്സൈസിനും മോട്ടർവാഹനവകുപ്പിനും ഇതിനു കഴിയുമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകള്‍ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത ആറരലക്ഷം കേസുകളിൽ നാലരലക്ഷവും പൊലീസ് സ്വമേധയ എടുത്തവയാണ്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുക, ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച് വാഹമോടിക്കുക എന്നിങ്ങനെ പിഴയൊടുക്കിവിടേണ്ട സംഭവങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പെറ്റിക്കേസാക്കിയിരുന്നു. ഈ രീതിയോട് ഉന്നത ഉദ്യോഗസ്ഥർക്കിടിൽ തന്നെ രണ്ടഭിപ്രായമാണ്.
ഇതിനിടെയാണ് പെറ്റികേസ് അന്വേഷണത്തിന് പിന്നാലെ കൂടി സമയവും ഊർജ്ജവും കളയേണ്ടെന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ധിവാൻ പൊലീസുകാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം കണ്ണൂർ, തൃശൂർ റെയ്ഞ്ചിൽ രജിസ്റ്റർ ചെയ്ത ഒരു ലക്ഷം കേസിൽ ഭൂരിഭാഗവും സ്വമേധയാ എടുത്തകേസുകളാണ്.
പിഴ നൽകേണ്ട വിടേണ്ടതിന് പകരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നു. കോടതിക്കും ജോലിഭാരം കൂടുന്നു. പലരും ഹാജരാക്കുന്ന തിരിച്ചറിയൽ രേഖകള്‍ വ്യാജമാണ്. വാറണ്ട് പുറപ്പെടുവിക്കുമ്പോള്‍ ഈ രേഖകള്‍ വച്ച് പ്രതിയെ പിടിക്കാൻ കഴിയുന്നില്ല.