തലവേദനയ്ക്കു പോലീസിന്‍റെ മരുന്ന് ബൈപാസ് സര്‍ജറി...... എന്‍എസ് മാധവന്‍ റോക്സ്......
മഹാരാജാസിലെ അറസ്റ്റ് വിഷയത്തില്‍ പോലീസിനെ പരിഹസിച്ച് എന്‍എസ് മാധവന്‍
കോഴിക്കോട്: കേരള പോലീസിന്‍റെ പല നിലപാടുകളും ഫാസിസ്റ്റ് നിലപാടുകളാണെന്ന ആരോപണം ശക്തമാകുകയാണ്. നോവലിസ്റ്റ് കമല്‍ സിയുടേയും നദീറിന്‍റേയും അറസ്റ്റുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ അതിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് മഹാരാജാസ് കോളെജില്‍ ചുമരെഴുതിയതിനു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവമുണ്ടായത്. പൊതുമുതല്‍ നശിപ്പിച്ചുവെന്ന പ്രിന്‍സിപ്പലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പ്രതിഷേധമാണ് ഇതിനെതിരേ ഉയരുന്നത്. എഴുത്തുകാരന്‍ എന്‍എസ് മാധവന്‍റെ ട്വീറ്റാണ് ഇതില്‍ ഏറ്റവും അവസാനമായി വന്നത്. മഹാരാജാസിൽ ചുമരെഴുതിയതിന് ജാമ്യമില്ലാവകുപ്പ് കേസ്. ബെസ്റ്റ്! കേരളാപൊലീസ് ഡോക്റ്ററായിരുന്നെങ്കിൽ തലവേദനക്ക് ബൈപാസ് സർജ്ജറി നടത്തും. ഇതാണ് എന്‍എസ്‍ മാധവന്‍റെ ട്വീറ്റ്. ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
മഹാരാജാസിൽ ചുമരെഴുതിയതിന് ജാമ്യമില്ലാവകുപ്പ് കേസ്. ബെസ്റ്റ്! കേരളാപൊലീസ് ഡോക്റ്ററായിരുന്നെങ്കിൽ തലവേദനക്ക് ബൈപാസ് സർജ്ജറി നടത്തും.
— N.S. Madhavan (@NSMlive) December 21, 2016
മഹാരാജാസിലെ ചുവരുകള്‍ വൃത്തികേടാക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു. പക്ഷേ അത് അധികൃതര്‍ പറഞ്ഞു തീര്‍ക്കണം. പകരം പോലീസിനെ വിളിച്ചു വരുത്തിയ പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണം എന്നും എന്‍എസ് മാധവന്‍ ആവശ്യപ്പെടുന്നു.
പോലീസിന്‍റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരേ മുന്‍പും എന്‍എസ് മാധവന്‍ രംഗത്തെത്തിയിരുന്നു. പോലീസിന്‍റെ മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
വിമർശിച്ചാലോ മേൽനോട്ടം നടത്തിയാലോ തെറിക്കുന്ന മനോവീര്യം ഉള്ള പൊലീസുക്കാരുടെ തൊപ്പി ഊരിവയ്‌പ്പിക്കുകയാണു ചെയ്യേണ്ടത്. അവർ പ്രൊഫഷണൽസ് അല്ല.
— N.S. Madhavan (@NSMlive) December 20, 2016
വിമർശിച്ചാലോ മേൽനോട്ടം നടത്തിയാലോ തെറിക്കുന്ന മനോവീര്യം ഉള്ള പൊലീസുക്കാരുടെ തൊപ്പി ഊരിവയ്‌പ്പിക്കുകയാണു ചെയ്യേണ്ടത്. അവർ പ്രൊഫഷണൽസ് അല്ല. എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം
പ്യുണിന്‍റെയും നേഴ്സിന്‍റെയും കളക്ടറുടെയും KSRTC ഡ്രൈവറുടെയും അങ്ങനെ എല്ലാവരുടെയും മനോവീര്യം നിലനിർത്തുക. പൊലീസുകാരന്‍റെ മാത്രം പോരാ. എന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.
പ്യുണിന്‍റെയും നേഴ്സിന്‍റെയും കളക്ടറുടെയും KSRTC ഡ്രൈവറുടെയും അങ്ങനെ എല്ലാവരുടെയും മനോവീര്യം നിലനിർത്തുക. പൊലീസുകാരന്‍റെ മാത്രം പോരാ.
— N.S. Madhavan (@NSMlive) December 20, 2016
ശമ്പളത്തിന് പുറമെ മനോവീര്യം കൂടി നിലനിർത്തിയാലെ പണിയെടുക്കുകയുള്ളൂ എന്ന് പൊലീസുകാർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയാണോ? എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറ്റൊരു വിമര്‍ശനം