നേഴ്സുമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കും; സർക്കാർ തല ചർച്ചകൾ തുടരും!!
സമരത്തിനൊപ്പം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടരാനാണ് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സ് അസോസിയേഷനും (യുഎന്‍എ) മാനേജ്‌മെന്റ് പ്രതിനിധികളുനും ആലോചിച്ചിരിക്കുന്നത്.
തിരുവന്തപുരം: നഴ്‌സുമാര്‍ ബുധനാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി നിസ്സഹകരണ സമരം ആരംഭിക്കും. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതില്‍ തുടര്‍ന്നാണ് സമരം. തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപക സമരത്തിലേക്ക് നീങ്ങാന്‍ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. സെക്രട്ടറേറിയറ്റിന് മുന്നില്‍ ബുധനാഴ്ച മുതല്‍ സമരം ആരംഭിക്കും.
സമരത്തിനൊപ്പം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടരാനാണ് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സ് അസോസിയേഷനും (യുഎന്‍എ) മാനേജ്‌മെന്റ് പ്രതിനിധികളും ആലോചിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ തുടരുമെന്ന് ലേബര്‍ കമ്മീഷണറും അറിയിച്ചു.തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ മാത്രമേ ഇതുവരെ സമരം നടത്തിയിരുന്നുള്ളു. നഴ്‌സുമാര്‍ക്ക് 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ടായിട്ടും പല ആശുപത്രികളും ഇപ്പോഴും നഴ്‌സുമാര്‍ക്ക് നല്‍കുന്നത് മാസം 5000 രൂപയും 6000 രൂപയുമൊക്കെയാണ്.
മാനേജുമെന്റ് പ്രതിന്ധികളുമായി നടത്തിയ ചർച്ചയിൽ ശമ്പളവര്‍ധനവ് സംബന്ധിച്ച് നഴ്‌സുമാര്‍ മുന്നോട്ട് വെച്ച പാക്കേജ് മാനേജുമെന്റുകള്‍ തള്ളുകയാണുണ്ടായത്. ഗ്രേഡ് എട്ടിന് 18,900ഉം അതിനു മുകളിലുള്ള ഓരോ തസ്തികയ്ക്കും അഞ്ചു ശതമാനം വരെ വര്‍ധനയുമാണ് നഴ്‌സുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 30 ശതമാനം ശമ്പളവര്‍ധനവിനേ മാനേജ്‌മെന്റ് തയാറാകുന്നുള്ളു. ഇതിനെ തുടർന്നാണ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിന് ഒരുങ്ങുന്നത്.