രണ്ട് വിക്കറ്റ് വീഴ്ത്താൻ പ്രതിപക്ഷം! രാജിവെയ്ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി, സഭയിൽ പ്രതിപക്ഷ ബഹളം..
മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് കാട്ടി പാലക്കാട് എംഎൽഎ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമന വിവാദത്തിൽ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ എംഎൽഎമാർ ബഹളം വെച്ചതിനെ തുടർന്ന് സ്പീക്കർ സഭ തത്ക്കാലത്തേക്ക് നിർത്തിവെച്ചു.
എന്നാൽ, ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി രാജിവെയ്ക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. വിഷയത്തിൽ മന്ത്രിയുടെ ഭാഗം ഹൈക്കോടതി കേട്ടില്ലെന്നും, മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപേക്ഷാ തീയതി നീട്ടിയതിൽ അപാകതയില്ല. ചില്ല ജില്ലകളിൽ അപേക്ഷകരാരും ഇല്ലായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട യാഥാർഥ്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു.
എന്നാൽ ആരോഗ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടെടുത്ത മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം രംഗത്തെത്തി. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് കാട്ടി പാലക്കാട് എംഎൽഎ ഷാഫി പറമ്പിലാണ് നേരത്തെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടെന്നും എംഎൽഎ സഭയിൽ ആരോപിച്ചു. ആരോഗ്യ മന്ത്രി രാജിവെയ്ക്കണമെന്നും അല്ലെങ്കിൽ മന്ത്രിയെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ സഭയിൽ പ്രതികരിച്ചില്ല.
ആരോഗ്യ മന്ത്രിക്ക് പുറമേ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റ വിവാദത്തിലും സഭയിൽ പ്രതിപക്ഷ ബഹളമുണ്ടായി. എന്നാൽ താൻ ഒരു സെന്റ് ഭൂമി പോലും കൈയേറിയിട്ടില്ലെന്നും, കൈയേറ്റം തെളിയിച്ചാൽ മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെയ്ക്കുമെന്നും, തന്റെ സ്വത്തുക്കൾ എഴുതി തരാമെന്നുമായിരുന്നു തോമസ് ചാണ്ടി സഭയിൽ പറഞ്ഞത്.