ആരു പറഞ്ഞിട്ടും നാവടക്കാതെ പിസി ജോർജ്!! വീണ്ടും സ്ത്രീ വിരുദ്ധത!! ഇത്തവണ പറഞ്ഞത്!!
കുടുംബത്തിൽ പിറന്ന സ്ത്രീകൾ സ്ത്രീസമത്വം പറയില്ലെന്നും അത്തരം ചന്തപ്പണിക്ക് പോകില്ലെന്നും പിസി ജോർജ് പറയുന്നു. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശൂർ: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയ പൂഞ്ഞാർ എംഎൽഎ പിസി ജോർജിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്. വനിത കമ്മീഷൻ സംഭവത്തിൽ ഇടപെട്ടു. സ്പീക്കർ രൂക്ഷ വിമർശനവുമായെത്തി. ഇതിനു പുറമെ ആക്രമിക്കപ്പെട്ട നടി തന്നെ പരാതി നൽകി. എന്തൊക്കെയായിട്ടും സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ പിസി ജോർജ് അവസാനിപ്പിക്കുന്നില്ല.
മലയാളികൾ മനസുവച്ചു...ഇനി കളി ടെക്കികളോട് വേണ്ട!! ചോദിക്കാനും പറയാനും ആളുണ്ട്!!
സ്ത്രീകൾക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പിസി ജോർജ്. തൃശൂരിൽ ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയിരിക്കുന്നത്. സ്ത്രീ സമത്വത്തെ കുറിച്ച് പറയുന്ന സ്ത്രീകൾ മോശക്കാരാണെന്നാണ് പിസിയുടെ പക്ഷം. സ്ത്രീ സമത്വത്തെ കുറിച്ച് പറയുന്നത് ചന്തപ്പണിയാണെന്നും പിസി. അതിരപ്പിള്ളി പദ്ധതിയെ എതിർക്കുന്നവരെയും പിസി ജോർജ് വിമർശിക്കുന്നു.
കുടുംബത്തിൽ പിറന്ന സ്ത്രീകൾ
കുടുംബത്തിൽ പിറന്ന സ്ത്രീകൾ സ്ത്രീസമത്വം പറയില്ലെന്നും അത്തരം ചന്തപ്പണിക്ക് പോകില്ലെന്നും പിസി ജോർജ് പറയുന്നു. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരുഷന്റെ ചങ്ക്
സ്ത്രീ പുരുഷന്റെ ചങ്കാണെന്ന് പിസി ജോർജ് പറയുന്നു. പുരുഷന്റെ ഹൃദയത്തിലാണ് സ്ത്രീകളുടെ സ്ഥാനമെന്നും അല്ലാതെ തലയിൽ അല്ലെന്നും പിസി പറയുന്നു.
നടിക്കെതിരായ പരാമർശത്തിനു പിന്നാലെ
നടിക്കെതിരായ മോശം പരാമർശത്തിന് പിന്നാലെയാണ് വീണ്ടും സ്ത്രീകൾക്കെതിരെ പിസി രംഗത്തെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിൽ പിസി ജോര്‍ജിനെ വിമർശിച്ചവർക്കെതിരെ നേരത്തെ അദ്ദേഹം രംഗത്തെത്തിയിരുന്നു. വനിത കമ്മീഷൻ അംഗങ്ങൾ അടക്കമുള്ളവരെ ജോർജ് വിമർശിച്ചിരുന്നു.
നടിക്കെതിരെ പറഞ്ഞത്
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്യൂഷൻ വാദത്തെ എതിർത്ത് പിസി ജോർജ് പറഞ്ഞ വാക്കുകളാണ് വിവാദനമായത്. ദില്ലിയിലെ നർഭയയെക്കാൾ ക്രൂരമായ പീഡനമാണ് നടിക്കു നേരെ ഉണ്ടായതെന്നായിരുന്നു പ്രോസിക്യീഷന്റെ വാദം. എന്നാൽ ഇത്രയും ക്രൂരമായ പീഡനമാണ് നടന്നതെങ്കില്‍ സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എങ്ങനെ നടി അഭിനയിക്കാന്‍ പോയെന്നായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം. ഇതാണ് വിവാദമായത്.
പരാതിയുമായി നടി
വിവാദ പരാമർശത്തിനെതിരെ നടി മുഖ്യമന്ത്രിക്ക് കത്ത് നൽകി. കൂടാതെ വനിത കമ്മീഷനിലും പരാതി നൽകി. പിസി ജോർജിനെതിരെ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ വ്യക്തമാക്കി. മൊഴി രേഖപ്പെടുത്താൻ പിസി യോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്നെ തൂക്കിക്കൊല്ലാനൊന്നും വനിതാ കമ്മീഷന് അധികാരമില്ലെന്ന് പിസി ജോർജ് പറഞ്ഞു. പദവി മറന്ന് പെരുമാറരുതെന്ന് പിസി ജോർജിന് കമ്മീഷനും മുന്നറിയിപ്പ് നൽകി.
തുടക്കം മുതൽ
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ദിലീപിന് പിന്തുണയുമായി പിസി ജോർജ് എത്തിയിരുന്നു. നടിക്കെതിരെ പല തവണ മോശം പരാമർശം നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് വനിത കമ്മീഷൻ ഇടപെട്ടത്. ഇതോടെ നിലപാട് മയപ്പെടുത്തിയ പിസി ആക്രമിക്കപ്പെട്ട നടിയുടെ ഒപ്പമാണ് താനെന്നും പിന്നീട് പറഞ്ഞിരുന്നു.
അതിരപ്പിള്ളിക്ക് പിന്തുണ
അതിരപ്പിള്ളി പദ്ധതിയെ പിന്തുണച്ചാണ് പിസി രംഗത്തെത്തിയിരിക്കുന്നത്. കുരങ്ങ് വേണോ മനുഷ്യൻ വേണോ എന്ന് ചോദിച്ചാൽ കുരങ്ങ് മതി എന്ന് പറയുന്നവരാണ് അതിരപ്പിളളി പദ്ധതിയെ എതിർക്കുന്നതെന്നും അദ്ദേഹം. പദ്ധതി നടപ്പാക്കണമെന്ന് പിസി ജോർജ് പറയുന്നു. പദ്ധതിയെ എതിർക്കുന്ന കാനത്തെ പിണറായി കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിപ്പിക്കണമെന്നും പിസി ജോർജ്.