പിടി ഉഷയ്ക്കെതിരെ പിണറായി വിജയൻ; കുട്ടിയെ ഒരേ കണ്ണോടെ കാണണം, താരങ്ങള്‍ക്കാണ് പ്രാധാന്യം!!
തിരുവനന്തപുരം: പിടി ഉഷയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് പിയു ചിത്രയ്ക്ക് അവസരം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രയ്ക്ക് അവസരം നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് നേരത്തെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
കായിക രംഗത്തെ കുട്ടികളെ ഒരേ കണ്ണോടും മനോഭാവത്തോടും കൂടി കാണണമെന്ന് മുഖ്യമന്ത്രി ഓര്‍മപ്പെടുത്തുന്നു. വിവേചനവും വ്യക്തി താത്പര്യങ്ങളും ഉണ്ടാകരുത്. മുതിര്‍ന്ന താരങ്ങള്‍ പിന്നാലെ വരുന്നവരെ ഒരേ മനസോടെ കാണണം. പ്രാഗത്ഭ്യമുള്ളവര്‍ കിടമത്സരങ്ങള്‍ക്ക് അവസരം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഭയുള്ള ഒരു കായിക താരത്തിന് നേരെയുള്ള അവഗണന ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. കായിക കേരളത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്താനുള്ള ഇത്തരം നീക്കങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ പിടി ഉഷയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിടി ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത് എന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ ജിഎസ് രണ്‍ധാവ പറഞ്ഞിരുന്നു.
എന്നാല്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുളള താരങ്ങളെ തെരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ ആരുമല്ലായിരുന്നുവെന്നായിരുന്നു പിടി ഉഷയുടെ വാദം. സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ ആരുമല്ലെന്നും ഇപ്പോഴുയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് മിനിസ്ട്രി വരെ തന്നെ തളളിപ്പറയുകയാണെന്നും ഉഷ പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ അംഗമല്ല. നിരീക്ഷകയെന്ന നിലയിലാണ് കമ്മിറ്റിയില്‍ പങ്കെടുത്തത്.യോഗ്യതയില്ലാത്ത ആരെയും ഇത്തരം മത്സരങ്ങളില്‍ പങ്കെടുപ്പിക്കാറില്ല. ചിത്രക്ക് വേണ്ടി താന്‍ വാദിച്ചിരുന്നുവെന്നും പിടി ഉഷ പറഞ്ഞിരുന്നു.