കേരളം മുഴുവന്‍ തലസ്ഥാനത്തേക്ക്; സെന്‍ട്രല്‍ സ്റ്റേഡിയം ജനസാഗരമാകും
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കേരള ജനത ഒന്നടങ്കം തലസ്ഥാനത്തേക്ക് ഒഴുകുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേരും എത്തിയത്.
സംസ്ഥാനത്ത് എങ്ങും ചെങ്കൊടി ഉയര്‍ന്ന് കഴിഞ്ഞു. തിരുവനന്തപുരം ചുവപ്പില്‍ കുളിച്ചു. മന്ത്രിമാരുടെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ തലസ്ഥാനത്തെത്തി. ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് പ്രവര്‍ത്തകരെല്ലാം ചൊവ്വാഴ്ചതന്നെ തലസ്ഥാനത്ത് എത്തി. വടക്കന്‍ ജില്ലകളില്‍ നിന്നും സ്‌പെഷ്യല്‍ വാഹനങ്ങള്‍ പിടിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. ആദ്യത്തെ മന്ത്രിസഭ യോഗവും ഇന്ന് തന്നെ നടക്കും. ഉച്ചയോടെ തന്നെ ജനങ്ങള്‍ മൈതാനിയില്‍ പ്രവേശിക്കും. മൂവായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. മുപ്പതിനായിരം പേരെ മാത്രമേ മൈതാനം ഉള്‍കൊള്ളൂ.
ഇപ്പോള്‍ അറുപതിനായിരത്തോളം പേര്‍ എത്തുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നതെങ്കിലും അതിലും കൂടുതല്‍ പേര്‍ എത്താനാണ് സാധ്യത. ചടങ്ങ് തത്സമയം കാണിക്കാന്‍ സ്‌റ്റേഡിയത്തില്‍ നാല് എല്‍ഇഡി വാളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രസ് ക്ലബിന് സമീപം, എസ്എംഎസ്എം ഇന്‍സ്റ്റിറ്റിയൂട്ട്, സൗത്ത് ഗേറ്റ്, ഗാന്ധി പാര്‍ക്ക് എന്നിവിടങ്ങളിലും വലിയ സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നുണ്ട്. ജനങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദി പ്ലാസ്റ്റിക് വിമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ വരുന്നവര്‍ കുപ്പിവെള്ളം കൊണ്ടു വരരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചടങ്ങില്‍ വരുന്നവര്‍ക്ക് സ്റ്റീല്‍ കപ്പുകളില്‍ കുടിവെള്ളം നല്‍കും. 25,000 പേര്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സൗകര്യമാണ് ഒരുക്കിയിരക്കുന്നത്.