കേരളത്തെ അപമാനിക്കാൻ ശ്രമിക്കുന്ന സംഘികൾക്ക് പണി!! ഒറ്റക്കെട്ടായി നേരിടാൻ കൂട്ടായ്മ!പിന്നിൽ പിണറായി?
ഈ നാട് ഒന്നാമതാണ് എന്ന് ഒരേശബ്ദത്തിൽ മലയാളികൾ ലോകത്തോട് വിളിച്ചു പറഞ്ഞുവെന്ന് പിണറായി പറയുന്നു.
തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനമായ കേരളത്തെ അപമാനിക്കാനുള്ള ആർഎസ്എസിന്റെയും ബിജെപിയുടെയും കുത്സിത ശ്രമങ്ങൾക്കെതിരെ ലോകമെമ്പാടുമുള്ള മലയാളികൾ സ്വയം സന്നദ്ധരായി രംഗത്തുവന്നുവെന്ന് പിണറായി വിജയൻ. കേരളത്തെ വർഗീയ കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കുന്നതിനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശ്രമങ്ങൾക്ക് നേരെ ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്തു നിൽപ്പ് അപൂർവമായ അനുഭവമായിരുന്നുവെന്നും പിണറായി. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം.
ഈ നാട് ഒന്നാമതാണ് എന്ന് ഒരേശബ്ദത്തിൽ മലയാളികൾ ലോകത്തോട് വിളിച്ചു പറഞ്ഞുവെന്ന് പിണറായി പറയുന്നു. പ്രത്യേകിച്ച് ആരും ആഹ്വാനം ചെയ്യാതെയുള്ള കൂട്ടായ്മയാണ് രൂപപ്പെട്ടത്. ഈ കൂട്ടായ ഇടപെടലിന്റെ ഫലമായി സമൂഹ മാധ്യമങ്ങളിലൂടെയുള്ള കേരളത്തിനെതിരായ ആസൂത്രിത പ്രചാരണവും ദില്ലി ആസ്ഥാനമായുള്ള ഒരു വിഭാഗം സ്‌പോൺസേർഡ് മുഖ്യധാരാ മാധ്യമങ്ങൾ സൃഷ്ടിച്ച നുണക്കഥകളും ഒന്നൊന്നായി പൊളിച്ചടുക്കപ്പെട്ടു- പിണറായി വ്യക്തമാക്കുന്നു.
തലസ്ഥാനത്തെ ബിജെപി സിപിഎം അക്രമങ്ങളുടെ പശ്ചാത്തലത്തിലും ആർഎസ്എസ് പ്രവർത്തകന്റെ കൊലയ്ക്കും പിന്നാലെ കേരളത്തെ കൊല ക്കളമായി ചിത്രീകരിക്കുന്ന തരത്തിൽ ദേശീയ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി കേരളത്തിലെത്തുകയും ചെയ്തിരുന്നു. ഇത് പ്രതിരോധിക്കാനായി ദേശീയ മാധ്യമങ്ങളിൽ കേരള സർക്കാർ കേരളം ഒന്നാമത് എന്നരീതിയിൽ ഒന്നം പേജ് പരസ്യം നൽകിയിരുന്നു. ഇതിനെ കുറിച്ചാണ് പിണറായിയുടെപ്രതികരണം.
കേരളത്തിന്റെ നേട്ടങ്ങളെ താറടിച്ചു കാട്ടാനും രാജ്യത്തെ ഏറ്റവും മികച്ച ജനാധിപത്യ സമൂഹത്തെ തകർക്കാനുമുള്ള ആസൂത്രിത രാഷ്ട്രീയ പദ്ധതിയെ സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെങ്ങും ഉള്ള മലയാളികള്‍ നേരിട്ട വിധം ആവേശം കൊള്ളിക്കുന്നതാണെന്ന് പിണറായി.
സൈബർ മേഖലയിലെ ഇടതുപക്ഷ പ്രവർത്തകരും അനുഭാവികളും മാത്രമല്ല, സാധാരണ രാഷ്ട്രീയ കാര്യങ്ങളിൽ സജീവമായി ഇടപെടാത്തവരും കക്ഷി രാഷ്ട്രീയ ബന്ധങ്ങളില്ലാത്തവരും ഈ ഇടപെടലിൽ മുന്നിൽ തന്നെ നിന്നുവെന്നും അദ്ദേഹം പറയുന്നു.
ഭാവിയിലും നമ്മുടെ നാടിനു നേരെ ഉയരുന്ന ഏതാക്രമണത്തെയും ഐക്യത്തോടെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു, സമൂഹ മാധ്യമങ്ങളില്‍ തികഞ്ഞ ഗൗരവത്തോടെ, ഭാവനാ പൂർണ്ണമായി ഈ കാര്യങ്ങളില്‍ ഇടപെടുന്ന സുഹൃത്തുക്കള്‍ അടങ്ങിയ ഒരു ബൗദ്ധിക കൂട്ടായ്മ പ്രവർത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണമെന്നും പറഞ്ഞു കൊണ്ടാണ് പിണറായി പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.