ഐക്യവേദിക്കാരെ വലിച്ചൊട്ടിച്ച് യൂത്ത് ലീഗിന്റെ ഫിറോസ്... ഹാദിയയുടേത് മതപരമായ പ്രശ്‌നമല്ല!
കോഴിക്കോട്: ഹാദിയ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സമരം നടത്തിയ മുസ്ലീം ആക്യവേദിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി മുസ്ലീം യൂത്ത് ലീഗ്. മൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് ആണ് ഫേസ്ബുക്കില്‍ ആഞ്ഞടിച്ചിരിക്കുന്നത്.
ആരൊക്കെയാണ് മുസ്ലീം ഐക്യവേദിക്കാര്‍ എന്ന ചോദ്യമാണ് ഫിറോസ് ഉന്നയിക്കുന്നത്. മുസ്ലീം ഏകോപന സമിതി എന്ന് പറയാതെ എസ്ഡിപിഐ എന്ന് പറഞ്ഞാല്‍ പോരെ എന്നാണ് ഫിറോസിന്റെ പരിഹാസം.
എന്നാല്‍ ഇത് മാത്രമല്ല, സുപ്രധാനമായ മറ്റ് ചില കാര്യങ്ങളും ഫിറോസ് ഉന്നയിക്കുന്നുണ്ട്. അതൊരുപക്ഷേ എസ്ഡിപിഐയെ കൂടുതല്‍ ചൊടിപ്പിച്ചേക്കാം.
മതംമാറുന്ന പെണ്‍കുട്ടികള്‍
ഹാദിയയ്ക്ക് അനുകൂലമായി വികാരം കൊള്ളുന്ന പലരും തങ്ങളുടെ മതത്തില്‍ പെട്ട ഒരു പെണ്‍കുട്ടി മതംമാറിയാല്‍ അവളെ 'ശപിക്കാനും' ശകാരവര്‍ഷം കൊണ്ട് പൊതിയാനും ചാടിപ്പുറപ്പെടുന്നവരാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ് എന്നാണ് പികെ ഫിറോസ് പറയുന്നത്. എസ്ഡിപിഐയെ ലക്ഷ്യം വച്ച് തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇതൊരു തുറന്ന് പറച്ചില്‍
സാധാരണ ഗതിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ പറയാത്ത ഒരു കാര്യമാണ് പികെ ഫിറോസ് പറയുന്നത്. എന്നാല്‍ ഇത്തരക്കാര്‍ ഏറിയും കുറഞ്ഞും എല്ലാ മതവിഭാഗങ്ങളിലും ഉണ്ടെന്നും ഫിറോസ് പറയുന്നു
ഹാദിയ പ്രശ്‌നം മത പ്രശ്‌നം അല്ല
സത്യത്തില്‍ ഹാദിയ കേസ് മതപരമായ ഒരു വിഷയം അല്ലെന്നാണ് പികെ ഫിറോസ് പറയുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിന്റെ പ്രശ്‌നമാണ്.
മതവും വിവാഹവും
ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാനും ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉണ്ട്. അത് കോടതി വിധിയിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ് എന്നാണ് പികെ ഫിറോസിന്റെ വാദം.
മതത്തിന്റെ കാര്യത്തില്‍
എന്നാല്‍ ഈ വിഷയത്തില്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അഖില എന്ന പെണ്‍കുട്ടി മതപരിവര്‍ത്തനം ചെയ്ത് ഹാദിയ ആയതിനെ കോടതി റദ്ദ് ചെയ്തിട്ടില്ല. ഹാദിയയുടെ വിവാഹമാണ് റദ്ദാക്കിയത്. അതിന് കോടതിയ്ക്ക് കോടതിയുടേതായ ന്യായങ്ങളും ഉണ്ട്.
തെമ്മാടിത്തരമാണ്
കോടതി വിധിയ്‌ക്കെതിരെ എന്താണ് പോംവഴി എന്നാണ് അടുത്ത ചോദ്യം. അത് കോടതിയിലേക്ക് മാര്‍ച്ച് നടത്തലാണോ? വിധി പറഞ്ഞ ജഡ്ജിമാരെ അസഭ്യം പറയലാണോ? പികെ ഫിറോസ് ചോദിക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്നത് ശുദ്ധ തോന്നിവാസമാണെന്നും ഫിറോസ് പറയുന്നുണ്ട്.
അള്ളാഹു അനുഗ്രഹിക്കട്ടേയെന്ന്
ഹൈക്കോടതി മാര്‍ച്ചിനിടെ ഒരാള്‍ നടത്തിയ പ്രസംഗത്തിലെ വാചകങ്ങളും വിമര്‍ശന വിധേയമാക്കുന്നുണ്ട് ഫിറോസ്. 'കോടതി വിധി അനുകൂലമായില്ലെങ്കില്‍ ഒരിക്കല്‍ കൂടി നമ്മള്‍ ഇവിടേക്ക് വരും. അളളാഹു അനുഗ്രഹിക്കട്ടേ' എന്നായിരുന്നു പ്രസംഗം.
എന്തിനാണ് അനുഗ്രഹം വേണ്ടത്?
എന്തിനാണ് അള്ളാഹുവിന്റെ അനുഗ്രഹം വേണ്ടത് എന്നാണ് പികെ ഫിറോസിന്റെ ചോദ്യം. കോടതി വിധി എതിരായിട്ട് ഒന്നുകൂടി വരാനാണോ? ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയിട്ട് ഏതെങ്കിലും കോടതി വിധി മാറിയ ചരിത്രമുണ്ടോ എന്നും ഫിറോസ് ചോദിക്കുന്നു.
മുസ്ലീം ഏകോപന സമിതി!
ഇങ്ങനെയൊക്കെ ചെയ്തിട്ടും മുസ്ലീം ഏകോപന സമിതി എന്ന പേരും, പോരാത്തതിന് ഹര്‍ത്താലും! ഫിറോസിന്റെ കലി അടങ്ങുന്നില്ല. തുടര്‍ന്നങ്ങോട്ട് ഏകോപന സമിതിയുടെ പിന്നിലുള്ളവര്‍ക്കാണ് വിമര്‍ശനം.
എസ്ഡിപിഐ എന്ന് പറഞ്ഞാല്‍ പോരെ
നിങ്ങള്‍ക്ക് എസ്ഡിപിഐ എന്ന് പറഞ്ഞാല്‍ പോരെ എന്നാണ് ഫിറോസ് ചോദിക്കുന്നത്. ആരൊക്കെയാണ് നിങ്ങളുടെ ഏകോപന സമിതിയില്‍ ഉള്ളത് എന്നും ചോദിക്കുന്നുണ്ട്.
ദുരുപയോഗം ചെയ്യുന്നവര്‍
ഏകോപന സമിതിക്കാര്‍ ചെയ്യുന്ന തോന്നിവാസങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വേറൊരു വിഭാഗത്തേയും ഫിറോസ് തുറന്ന് കാണിക്കുന്നുണ്ട്. കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ പിടിയിലായിക്കഴിഞ്ഞു എന്ന് രീതിയില്‍ ആണ് ഇത്തരക്കാര്‍ ഈ സംഭവത്തെ ഉപയോഗിക്കുന്നത്.
ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍
കോടതി വിധി എതിരായാല്‍ എന്താണ് ചെയ്യേണ്ടത്... അതും മൗലികാവകാശങ്ങളുടെ ലംഘനം ആയാല്‍? മേല്‍കോടതിയെ സമീപിക്കുക എന്നതാണ് ഇന്ത്യന്‍ ഭരണഘടനയെ വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടത് എന്നാണ് പികെ ഫിറോസിന്റെ പക്ഷം.
വികാരപ്രകടനവുമായി വന്നാല്‍
കോടതിയെ സമീപിക്കാതെ തിളച്ചുമറിയുന്ന വികാര പ്രകടനവും ആയി ഇവിടെ മലിനമാക്കാന്‍ വന്നാല്‍ മതേതര കേരളം ഒറ്റക്കെട്ടായി അതിനെ ചെറുത്ത് തോല്‍പിക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞുകൊണ്ടാണ് ഫിറോസ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇതാണ് പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.