ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിന് നേരെ പോലീസിന്റെ ആക്രമണം; മാതാപിതാക്കൾക്ക് നേരെ അസഭ്യവർഷം!!
കണ്ണൂർ: പയ്യന്നൂർ രാമന്തളിയിലെ ആർഎസ്എസ് പ്രവർത്തന്റെ വീടിന് നേരെ പോലീസിന്റെ ആക്രമണമെന്ന് ജന്മഭൂമിയുടെ റിപ്പോർട്ട്. ആർ എസ് എസ് മണ്ഡൽ വിദ്യാർത്ഥി പ്രമുഖ് കക്കം പാറയിലെ റിതിൻ രവീന്ദ്രന്റെ വീടിനു നേരെയാണ് ഞായറാഴ്ച പുലർച്ചയോടെ ഒരു സംഘം പോലീസുകാർ ആക്രമണം നടത്തിയത്.
റിതിനെ അന്വേഷിച്ചെത്തിയ പോലീസ് ആളെ കിട്ടാത്തതിന്റെ അരിശം വീടിന് നേരെ തീർക്കുകയായിരുന്നുവെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മെയ് 13ന് പരിയാരം മെഡിക്കൽ കോളജിൽ ആംബുലൻസിന് നേരേ ആക്രമണം നടത്തിയെന്ന് ആരോപിച്ച് റിതിനെ പൊലീസ് പ്രതി ചേർത്തിരുന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് പോലീസ് മോഷ്ടിച്ചെന്നും ആരോപണമുണ്ട്. റിതിന്റെ അച്ഛനേയും അമ്മയേയും അസഭ്യം പറയുകയും ജനൽ ച്ചില്ലുകൾ അടിച്ചു തകർക്കുകയുമായിരുന്നു .
പരിയാരം എസ് ഐ വിനീഷിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് വീട്ടുകാർ പറഞ്ഞു. കക്കംപാറയിൽ ആർഎസ്എസ് പ്രവർത്തകൻ ബിജുവിനെ സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലും പോലീസിന്റെ ഇടപെടലുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. ബിജു പോകുന്ന വഴികളും വിശദവിവരങ്ങളും സിപിഎം കൊലയാളികൾക്ക് നൽകിയത് പോലീസിലെ ചിലരാണെന്നും ആരോപണമുയർന്നിരുന്നെന്നും ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു.