ഫാദർ 'കുഞ്ഞാടല്ല'!!! വിദേശബന്ധം അന്വേഷിയ്ക്കുന്നു...പാസ്പോർട്ട് കണ്ടെടുത്തു
കേസില്‍ അറസ്റ്റിലായ വൈദികന്റെ വിദേശബന്ധം അന്വേഷിയ്ക്കുന്നു. ഇതിനായി പ്രത്യേക ഏജന്‍സിയെ നിയോഗിയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി.
കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ വൈദികന്റെ വിദേശബന്ധം അന്വേഷിയ്ക്കുന്നു. ഇതിനായി പ്രത്യേക ഏജന്‍സിയെ നിയോഗിയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി. കാനഡയിലേക്ക് മുങ്ങുന്നതിന് ഇടയിലാണ് കഴിഞ്ഞ ദിവസം റോബിന്‍ വടക്കുംഞ്ചേരി അറസ്റ്റിലാവുന്നത്
കാനഡയിലേക്ക് പോവാനായി ട്രാവല്‍ ഏജന്‍സിയെ ഏല്‍പ്പിച്ച പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ചതില്‍ നിന്ന് ഇദ്ദേഹം നിരവധി തവണ വിദേശയാത്ര നടത്തിയതായാണ് അറിയാനായത്.
റോബിന്റെ നേതൃത്വത്തില്‍ 20 പെണ്‍കുട്ടികളെ വിദേശത്തേയ്ക്ക് കടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവരെ സന്ദര്‍ശിയ്ക്കാന്‍ ഇയാള്‍ ഇടയ്ക്ക് വിദേശത്ത് പോകാറുണ്ടായിരന്നത്രേ. ഇടവകയുടെ വിദ്യാഭ്യാസ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ പേരിലാണ് വിദേശ യാത്രകള്‍ നടത്താറ്.
സഭയുടെ കീഴിലുള്ള ചാനലിലും പത്രത്തിലും ഉന്നത സ്ഥാനത്ത് ഇരുന്നിരുന്ന ആളാണ് റോബിന്‍. ഈ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ രക്ഷപ്പെടുന്നത് തടയാന്‍ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത്.പ്രമുഖ വ്യവസായിയുമായി ഇയാള്‍ക്കുണ്ടായിരുന്ന ബന്ധവും പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.
പോലീസിന്റെ സമയോചിതമായ ഇടപെടലാണ് സര്‍ക്കാരിന്റെ മാനം രക്ഷിച്ചത്. വൈദികന്‍ കാനഡയിലേക്ക് രക്ഷപ്പെട്ടിരുന്നെങ്കില്‍ നിയമസഭാസമ്മേളനത്തിന് ഇടേ സര്‍ക്കാര്‍ ശരിക്കും പ്രതിക്കൂട്ടില്‍ ആയേനെ. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റോബിന്‍ പിടിയിലായത്.
റോബിന്‍ വടക്കുംഞ്ചേരി വികാരിയായിരുന്ന ഇടവകയിലെ അംഗമായിരുന്നു പീഡനത്തിന് ഇരയായ പെണ്‍കുട്ടി. ഇവരെ പള്ളിയില്‍് എത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഇയാള്‍ പണം കൊടുത്ത് ഒതുക്കാനാണ് ശ്രമിച്ചത്.
16 വയസ്സുള്ള പെണ്‍കുട്ടിയുടെ പ്രസവം നടത്തിയതാവട്ടെ സഭയുടെ കീഴിലുള്ള ആശുപത്രിയിലും. അവിടെയുള്ളവരും പെണ്‍കുട്ടിയുടെ പ്രായം അന്വേഷിച്ചില്ല. ഇതും പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ അച്ഛനാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടന്നിരുന്നത്. ഇത് കൂടാതെ മറ്റൊരു യുവാവിന്റെ പേരും പെണ്‍കുട്ടി പറഞ്ഞിരുന്നു. പിന്നീട് ചൈല്‍ഡ് ലൈനിന് നല്‍കിയ മൊഴിയിലാണ് റോബിന്‍ വടക്കുംഞ്ചേരിയുടെ പങ്ക് വ്യക്തമായത്.