ഉമ്മന്‍ ചാണ്ടിക്ക് വിശ്വാസം ആര്‍എസ്എസ്സിനെ, പോലീസിനെ അല്ല!!!
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്റെ സര്‍ക്കാരിന് കീഴിലുള്ള പോലീസിനെ ആണോ വിശ്വാസം അതോ ഒരു ആര്‍എസ്എസ്/എബിവിപി പ്രവര്‍ത്തകനെ ആണോ... എംജി കോളേജിലെ അക്രമസംഭവം സംബന്ധിച്ച കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച സംഭവം വെളിവാക്കുന്നത് മുഖ്യമന്ത്രിക്ക് വിശ്വാസം എബിവിപി പ്രവര്‍ത്തകനെ ആണെന്നാണ്.
പോലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു എന്ന കേസ് പിന്‍വലിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുും അത് സര്‍ക്കാര്‍ കണക്കിലെടുത്തില്ല. കേസ് പിൻ വലിക്കരുതെന്നാവശ്യപ്പെട്ട പോലീസ് റിപ്പോര്‍ട്ട് ഇന്ത്യാവിഷന്‍ പുറത്ത് വിട്ടു.
2011 നവംബര്‍ മൂന്നിനാണത്രെ കേസ് പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബോംബും വടിവാളുകളുമായി പോലീസിനെ ആക്രമിച്ചത് കൂടാതെ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഏറെ നഷ്ടം ഉണ്ടാക്കിയിട്ടുള്ളതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസ് ശക്തിയുക്തം എതിര്‍ത്തിട്ടും സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയ യുവാവിന് പോലീസില്‍ ജോലി ലഭിക്കാന്‍ വേണ്ടിയായിരുന്നു ഇത് എന്നതാണ് ഇതിലെ വൈരുദ്ധ്യം.
ബോംബേറില്‍ അന്ന് സിഐ ആയിരുന്ന മോഹനന്‍ നായര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉന്നതര്‍ ഇടെപട്ടാണ് മോഹനന്‍ നായരുടെ പ്രതിഷേധം പരാതിയകാതെ ഒതുക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.