ദിലീപിനെ കുടുക്കിയത് രണ്ടുകോടിയുടെ കൈമാറ്റം? ചേര്‍ത്തല കോടതിയിലും സ്റ്റാന്റിലും നടന്നത്...
കത്ത് ജയിലില്‍ നിന്നു പുറത്തേക്ക് കൈമാറുന്നത് ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസിന് സംശയം ഉണര്‍ത്തിയ ഒട്ടേറെ സംഭവങ്ങളുണ്ട്. എന്നാല്‍ എത്ര തുകയ്ക്കാണ് ക്വട്ടേഷന്‍ എന്ന കാര്യത്തില്‍ പോലീസിന് സൂചന ലഭിച്ചത് ചില സംഭങ്ങളിലൂടെയാണ്. അന്വേഷണത്തിനിടെ പോലീസിന് തോന്നിയ ചില സംശയങ്ങള്‍.
ഈ സംശയങ്ങളില്‍ വ്യക്തത വരുത്തുകയായിരുന്നു ചോദ്യം ചെയ്യുന്നതിനിടെ പോലീസിന്റെ പ്രധാന ലക്ഷ്യം. ദിലീപും നാദിര്‍ഷയും പള്‍സര്‍ സുനിയും മാനേജര്‍ അപ്പുണ്ണിയും നല്‍കിയ മൊഴികള്‍ വിശദമായി പരിശോധിച്ചപ്പോഴും പോലീസിന് ക്വട്ടേഷന്‍ തുക സംബന്ധിച്ച് വ്യക്തത വന്നിരുന്നില്ല. അതിനിടെയാണ് അന്വേഷണ സംഘത്തിന് ചില കാര്യങ്ങളില്‍ കണ്ണുടക്കിയത്. അത് കേസില്‍ നിര്‍ണായകമാവുകയും ചെയ്തു.
തുക വേഗം കൈമാറണം
ക്വട്ടേഷന്‍ തുക വേഗം കൈമാറണമെന്നാവശ്യപ്പെട്ട് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് പുറത്തായിരുന്നു. ഈ കത്ത് ജയിലില്‍ നിന്നു പുറത്തേക്ക് കൈമാറുന്നത് ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ്.
ഏപ്രില്‍ 18ന് നടന്നത്
കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു കത്ത് കൈമാറ്റം. ചേര്‍ത്തല കോടതിയില്‍ സുനിയെ കൊണ്ടുവന്നത് മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ്. ഈ സമയം നേരത്തെ ജാമ്യത്തില്‍ ഇറങ്ങിയ സഹ തടവുകാരന്‍ വിഷ്ണുവും കോടതി പരിസരത്തെത്തിയിരുന്നു.
കത്ത് കൈമാറ്റത്തില്‍ തടസം
സുനി കത്ത് വിഷ്ണുവിനാണ് കൈമാറിയത്. ഈ കത്ത് ദിലീപിന് കൈമാറാന്‍ വിഷ്ണു ദിലീപിന്റെ വീട്ടിലെത്തിയിരുന്നുവെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാട്‌സ് ആപ്പ് സന്ദേശം
എന്നാല്‍ ഈസമയം ദിലീപ് വീട്ടിലുണ്ടായിരുന്നില്ല. സഹോദരന്റെ കൈയില്‍ നിന്നു അപ്പുണ്ണിയുടെ നമ്പര്‍ വാങ്ങി വിളിച്ചു. ശേഷം കത്തിന്റെ ഫോട്ടോ പകര്‍ത്തിയ ശേഷം വിഷ്ണു അപ്പുണ്ണിക്ക് അത് വാട്‌സ് ആപ്പ് ചെയ്തു.
ഏലൂര്‍ ടാക്‌സി സ്റ്റാന്റ്
തുടര്‍ന്നാണ് അപ്പുണ്ണി ഏലൂര്‍ ടാക്‌സി സ്റ്റാന്റിന് സമീപം വച്ച് വിഷ്ണുവിനെ നേരില്‍ കണ്ടു സംസാരിച്ചതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വട്ടേഷന്‍ തുക അഞ്ച് മാസം കൊണ്ട് നല്‍കിയാല്‍ മതിയെന്നാണ് കത്തിലുണ്ടായിരുന്നത്.
ക്വട്ടേഷന്‍ തുക വ്യക്തമല്ല
എന്നാല്‍ കത്തില്‍ എത്രയാണ് ക്വട്ടേഷന്‍ തുക എന്ന് പറയുന്നില്ല. പിന്നീട് സുനി ജില്ലാ ജയിലിലെ കോയിന്‍ബോക്‌സില്‍ നിന്നു അപ്പുണ്ണിയെ വിളിച്ചെന്നു റിമാന്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുണ്ട്.
20 ദിവസത്തിന് ശേഷം പരാതി
ഈ കത്തും ഫോണും സംബന്ധിച്ച് ദിലീപ് പോലീസില്‍ പരാതിപ്പെടുന്നത് 20 ദിവസത്തിന് ശേഷമാണ്. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ രണ്ടു കോടി രൂപ സുനി ആവശ്യപ്പെട്ടെന്ന് പറയുന്നുണ്ട്. കത്തില്‍ പറയാത്ത തുക എവിടെ നിന്നാണ് താങ്കള്‍ക്ക് കിട്ടിയതെന്ന ചോദ്യം നിര്‍ണായകമായി.
തുക നേരത്തെ ഉറപ്പിച്ചു
കത്തില്‍ സൂചിപ്പിക്കാത്ത തുക പരാതിയില്‍ പറയണമെങ്കില്‍ ഇതു നേരത്തെ ഉറപ്പിച്ചുകാണും എന്ന നിഗമനത്തിലേക്ക് പോലീസ് എത്തുകയായിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ണായകമായ നാല് ചോദ്യങ്ങളില്‍ ഒന്ന് ഇതുതന്നെയായിരുന്നു.
ദിലീപിന് അടി പതറി
ഈ ചോദ്യങ്ങള്‍ക്ക് മുന്നിലാണ് ദിലീപിന് അടി പതറിയത്. വ്യക്തമായ മറുപടി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടതോടെ ചോദ്യങ്ങളുടെ ഭാവം മാറി. ഇതോടെ എല്ലാം വെളിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റിലേക്കുള്ള നടപടികള്‍ വേത്തിലായത്.
ഗൂഢാലോചനയും ഹോട്ടലും
എംജി റോഡിലെ ഹോട്ടല്‍ അബാദ് പ്ലാസയിലെ 410 ാം മുറിയിലാണ് ആദ്യ ഗൂഢാലോചന നടന്നതെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവിടെ ദിലീപ് താമസിച്ചതിന് തെളിവായി ബില്ലുകളും രജിസ്റ്റര്‍ രേഖകളും പോലീസിന് ലഭിച്ചു. ഈ സമയം ദിലീപിനെ സന്ദര്‍ശിച്ചവരുടെ പേരുവിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.