വിൻസെന്റ് എംഎൽഎ നിയമസഭയ്ക്ക് തന്നെ കളങ്കം!! രാജിക്ക് മുറവിളി!! രാജിവച്ചേ മതിയാകൂ!!
പീഡനക്കേസിൽ അറസ്റ്റിലായ വിൻസെന്റ് എംഎൽഎ രാജി വയ്ക്കണമെന്നാണ് കോൺഗ്രസ് വനിതാ നേതാക്കളുടെ ആവശ്യം. ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനുമാണ് രാജി ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും കോവളം എംഎൽഎയുമായ വിൻസെന്റിന്റെ രാജിക്കായി മുറവിളി കൂട്ടി വിവിധ വനിത സംഘടനകൾ രംഗത്ത്. കോൺഗ്രസിലെ വനിത നേതാക്കൾ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. രാജിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് വനിതാ നേതാക്കൾ പറയുന്നത്.
വിൻസെന്റിന്റെ രാജി ആവശ്യപ്പെട്ട് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനും രംഗത്തെത്തി. വിൻസെന്റ് എംഎൽഎ നിയമസഭയ്ക്ക് കളങ്കമാണെന്ന് വിഎസ് പറഞ്ഞു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വിൻസെന്റ് എംഎൽഎ അറസ്റ്റ് ചെയ്തിരുന്നു.
രാജി ആവശ്യവുമായി വനിതാ നേതാക്കൾ
പീഡനക്കേസിൽ അറസ്റ്റിലായ വിൻസെന്റ് എംഎൽഎ രാജി വയ്ക്കണമെന്നാണ് കോൺഗ്രസ് വനിതാ നേതാക്കളുടെ ആവശ്യം. ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനുമാണ് രാജി ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പിന്തുണയുമായി ഒരു വിഭാഗം
അതേസമയം എംഎൽഎയ്ക്ക് പിന്തുണയുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തുണ്ട്. എംഎൽഎ നിരപരാധിയാണെന്നും രാജി വയ്ക്കേണ്ടതില്ലെന്നുമാണ് ഇവർ പറയുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിനുള്ളിലെ ഭിന്നാഭിപ്രായം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വിഎസും രംഗത്ത്
വിൻസെന്റ് എംഎൽഎ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്കാര കമ്മീഷൻ ചെയ്ർമാൻ വിഎസ് അച്യുതാനന്ദനും രംഗത്തെത്തി. പീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎ നിയമസഭയ്ക്ക് കളങ്കമാണെന്ന് വിഎസ് പറഞ്ഞു.
കോൺഗ്രസിന് ഉത്തരവാദിത്വം
ഇക്കാര്യത്തിൽ കോൺഗ്രസിന് ഉത്തരവാദിത്വമുണ്ടെന്നും വിഎസ് പറഞ്ഞു. നിയമപരമായി രക്ഷ നേടാനുള്ള അവസാന അവസരം വരെ കാത്തിരിക്കാതെ കോൺഗ്രസ് തന്നെ രാജി ആവശ്യപ്പെടണമെന്നും വിഎസ് പറഞ്ഞു.
കേരളത്തിന് അപമാനം
എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാക്കമ്മിറ്റിയും രംഗത്തുണ്ട്. രാജി ആവശ്യപ്പെട്ട് മാർച്ച് നടത്തുമെന്നും ജില്ലാക്കമ്മിറ്റി വ്യക്തമാക്കി. സ്വാധീനമുള്ള നിയമസഭാംഗത്തിന്റെ പീഡനത്തെ തുടർന്ന് ജീവിക്കാനുള്ള വഴി അടഞ്ഞ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമെന്ന് കമ്മിറ്റി.
ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ്
ലൈംഗിക പീഡനക്കേസിലെ പരാതിയെ തുടർന്ന് വിൻസെന്റ് എംഎൽഎയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ എംഎൽഎ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചരുന്നു. വിൻസെന്റിനെതിരായ ആരോപണം ഗുരുതരമെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്.
ലൈംഗിക പീഡനം
എംഎൽഎ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബാലരാമപുരം സ്വദേശിയായ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സ്ത്രീ പീഡനത്തിനിരയായതായി തെളിഞ്ഞു. ഇതിനു പിന്നാലെ ഫോൺ സംഭാഷണങ്ങൾ പരിശോധിച്ചതിൽ നിന്ന് കൂടതൽ വിവരങ്ങൾ പുറത്തു വന്നിരുന്നു.