സർക്കാരിന്റെ പദ്ധതി പാളില്ല; മെട്രോയിലെ ഭിന്നലിംഗകാർക്ക് താമസ സൗകര്യം ഒരുക്കും!ഇനി വിവേചനമില്ല!
കൊച്ചി: രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട കേരള സർക്കാരിന്റം പദ്ധതി പാളില്ല. കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്ന് മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി. സമൂഹത്തില്‍ നിന്നുള്ള അവഗണനയെത്തുടര്‍ന്നും താമസസൗകര്യം ലഭിക്കാത്തതിനെത്തുടര്‍ന്നും ഭിന്നലിംഗക്കാര്‍ കൊച്ചി മെട്രോയിലെ ജോലി ഉപേക്ഷിക്കുകയാണെന്ന് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഭിന്നലിംഗക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഉറപ്പുവരുത്താന്‍ കുടുംബശ്രീയ്ക്ക് ചുമതല നല്‍കിയെന്നും കെടി ജലീല്‍ പറഞ്ഞു. കൊച്ചി കാക്കനാട്ട് കന്യാസ്ത്രീകളുടെ മേല്‍ നോട്ടത്തിലുള്ള ഹോസ്റ്റലിലാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് കെഎംആര്‍എല്‍ ആലോചിക്കുന്നത്. ഇവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
23 ഭിന്നലിംഗക്കാരെ ജോലിക്കെടുത്തിരുന്നെങ്കിലും താമസിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഇതില്‍ 12 പേരൊഴികെയുള്ളവര്‍ ജോലിക്കെത്തിയിരുന്നില്ല. തുടർന്ന് രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു പദ്ധതി തുടക്കം മുതല്‍ പാളിയതില്‍ സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഭിന്നലിംഗക്കാരായ തൊഴിലാളികൾക്ക് താമസ സൗകര്യം കിട്ടാത്തതായിരുന്നു ഇവരുടെ പ്രധാന പ്രശ്നം. ശമ്പളം കുറവായതും താമസ സൗകര്യത്തിന് വൻ തുക ചിലവാക്കേണ്ടുന്നതുമായ അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
നഗരത്തിൽ ചെറിയ ശമ്പളത്തിൽ ജീവിക്കാൻ കഴിയാതെ വന്നപ്പോൾ പലരും ലൈംഗീക തൊഴലിന് തന്നെ ഇറങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. 600 രൂപ വദിവസ വാടക നൽകിയാണ് ഇപ്പോൾ പലരും താമസിക്കുന്നത്. 10000 രൂപ മാസ ശമ്പളം ലഭിക്കുന്നവർക്ക് 18,000 രൂപ വരെ താമസത്തിന് ചിലവാകുന്നുണ്ട്.