കട്ടിൽ കണ്ട് പനിക്കേണ്ടെന്ന് പറഞ്ഞവരാണ് തത്തയെ കൂട്ടിൽപോലുമിടാതെ മൂലയ്ക്ക് ഒതുക്കിയതെന്ന് ചെന്നിത്തല
ഒരു ഭാഗത്ത് ഒതുക്കിയപ്പോഴാണ് തത്തയുടെ യഥാർത്ഥ സ്ഥിതി എല്ലാവർക്കും ബോധ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോഴിക്കോട്: വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ച സർക്കാർ നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തത്തയുടെ ചിറകും കാലും അരിഞ്ഞു മൂലയ്ക്കിട്ടപ്പോൾ സംസ്ഥാന സർക്കാരിന്റെ അഴിമതി വിരുദ്ധതയുടെ ആത്മാർഥ ചിത്രം പുറത്തായെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ജേക്കബ് തോമസിനെ എന്തെല്ലാം വിശേഷണങ്ങൾ ചാർത്തിയാണ് മുഖ്യമന്ത്രി വാഴ്ത്തിയത്. ഇപ്പോൾ തത്തയെ കൂട്ടിൽ പോലുമിടാതെ മൂലയ്ക്കൊതുക്കിയെന്നും, കട്ടിൽ കണ്ട് പനിക്കേണ്ടെന്ന് പറഞ്ഞവരാണ് ഇത്തരത്തിൽ ചെയ്തതെന്നും അദ്ദേഹം പരിഹസിച്ചു.
ഒരു ഭാഗത്ത് ഒതുക്കിയപ്പോഴാണ് തത്തയുടെ യഥാർത്ഥ സ്ഥിതി എല്ലാവർക്കും ബോധ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡിജിപിയായി സെൻകുമാർ തിരികെ സർവ്വീസിൽ പ്രവേശിച്ചതോടെ ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അവധിയിൽപോയ ജേക്കബ് തോമസ് തിരികെയെത്തുമ്പോൾ എവിടെ നിയമിക്കുമെന്ന ആശയക്കുഴപ്പം തിങ്കളാഴ്ചയാണ് നീങ്ങിയത്. തന്റെ പദവി ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചുള്ള ഉത്തരവിറങ്ങിയത്. തുടർന്ന് അദ്ദേഹം ഐഎംജി ഓഫീസിലെത്തി ചുമതലയേറ്റു.