സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവം; സംസ്ഥാനത്തിന് അപമാനമെന്ന് ചെന്നിത്തല!
തിരുവനന്തപുരം: കൊല്ലം ചിതറയിൽ സദാചാര ഗുണണ്ടകൾ സ്ത്രീയേയും യുവവാവിനെയും മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവം സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് സ്ത്രീ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്താത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സദാചാര ഗുണ്ടാവിളയാട്ടവും സ്ത്രീപീഢനവും അതിരു വിടുകയാണ്. പോലീസ് ഇരകള്‍ക്കൊപ്പം നിന്ന് നീതി നടപ്പാക്കുന്നതിനു പകരം അക്രമികള്‍ക്കൊപ്പം കൂടുന്നതാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണോ? മകന്റെ കൂട്ടുകാരന്‍ വീട്ടിലുണ്ടായിരുന്നെന്ന് പറഞ്ഞാണ് സ്ത്രീയെയും ആ കുട്ടിയേയും വീട്ടില്‍ നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഇത് സംസ്ഥാനത്തിന് തന്നെ അപമാനമുണ്ടാക്കുന്ന സംഭവമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാര്‍ സദാചാര വിളയാട്ടം നടത്തിയപ്പോഴും പോലീസ് അക്രമികളുടെ കൂടെയായിരുന്നു. ഇപ്പോള്‍ ചിതറയിലും അത് തന്നെ ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പീഢനത്തിനിരയായ സ്ത്രീയുടെ പരാതിയില്‍ നടപടിയെടുക്കാത്ത പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു.
മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലം അഴീക്കലില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് യുവതിയും യുവാവും ഇരയാവുകയും യുവാവ് പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. അന്ന് പോലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നില്ലെങ്കില്‍ യുവാവിന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കൊല്ലത്ത് നടന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പോലീസ് യുവതിയുടെ മൊഴി എടുത്തു.