പൊതുവിദ്യാഭ്യാസത്തെ ശരിയാക്കി ഇടത് സര്‍ക്കാര്‍..വിദ്യാഭ്യാസ കച്ചവടക്കാര്‍ വിയര്‍ക്കും..!
കോഴിക്കോട്: വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എംഎ ബേബിയുടെ പരിഷ്‌ക്കാരങ്ങള്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വ് പകര്‍ന്നതായിരുന്നു. എന്നാല്‍ തൊട്ടുപിറകേ വന്ന യുഡിഎഫ് സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബും പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതും സ്വകാര്യമേഖലയ്ക്ക് വളംവെച്ച് കൊടുക്കുന്നതുമായ സമീപനമാണ് കൈക്കൊണ്ടത്.അവതാളത്തിലായ പരീക്ഷകളും പാഠപുസ്തകവിതരണത്തിലെ അപാകതകളും അടക്കം കേരളത്തിലെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമടക്കം സര്‍ക്കാര്‍ സ്‌കൂളുകളെ വെറുത്ത് പോയ അവസ്ഥ
എന്നാലിപ്പോള്‍ കാര്യങ്ങളില്‍ വലിയ മാറ്റം വന്നിരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം അധികമായെത്തിയത് 1, 57, 406 വിദ്യാര്‍ത്ഥികളാണ്. ഒന്നാം ക്ലാസ്സില്‍ 12,198 കുട്ടികളും 2 മുതല്‍ 9 വരെ ക്ലാസ്സുകളിലായി 1,45,208 കുട്ടികളും അധികമായെത്തി. സ്വാകാര്യ സ്‌കൂളുകള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് പുതിയ കണക്കുകള്‍. സര്‍ക്കാര്‍ സ്‌കൂളുകള്‍ പണക്കൊഴുപ്പില്ലെങ്കിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നത് വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് പൂട്ടിടുന്ന നടപടിയാണ്.
വിദ്യാഭ്യാസ മേഖല മുതലാളിമാര്‍ക്ക് തീറെഴുതുന്നതിന് പകരം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമാണ് ഇടത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വിദ്യാഭ്യാസത്തിന് ബജറ്റില്‍ ഇത്രയേറെ തുക മാറ്റിവെച്ച ഒരു ചരിത്രം തന്നെ കേരളത്തില്‍ ആദ്യമാണ്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഏകദേശം 5000-6000 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ മുടക്കുന്നത്. സ്‌കൂളുകളെ ഹൈടെക് ആക്കിയും അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ശരിയാവുന്ന ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് പറയാതെ വയ്യ.