ഗ്രേസ് മാർക്കിനായി മത്സരിക്കാൻ പോവേണ്ട...ഗ്രേസ് മാർക്ക് നൽകുന്നതിൽ നിയന്ത്രണം വരുന്നു
ഗ്രേസ് മാർക്ക് ലഭിക്കാനായാണ് പലരും അപ്പീൽ നൽകുന്നത്. അപ്പീലുകളുടെ എണ്ണം കുറക്കാൻ ഗ്രേസ് മാർക്ക് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന
കണ്ണൂര്‍: കലോത്സവത്തിലെ ഗ്രേസ് മാര്‍ക്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. ഇതിന്‌റെ ഭാഗമായി കലോത്സവത്തിലെ മാര്‍ക്ക് എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകള്‍ക്കൊപ്പം ചേര്‍ക്കുന്നത് ഒഴിവാക്കിയേക്കും.
ഗ്രേസ് മാര്‍ക്കിനായി കുട്ടികള്‍ക്ക് ഇടയില്‍ അനാരോഗ്യകരമായ മത്സരം ഉടലെടുക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നേ ഉള്ളൂ എന്ന് ഡിപിഐ കെ. വി. മോഹന്‍ കുമാര്‍ വ്യക്തമാക്കി. ഗ്രേസ് മാര്‍ക്കിന് നിയന്ത്രണം കൊണ്ട് വരുന്നതോടെ അപ്പീലുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. കലോത്സവം 3 ദിവസം പിന്നിടുമ്പോള്‍ തന്നെ 750ലധികം അപ്പീലുകളാണ് ലഭിച്ചത്.
ജില്ലകളുടെയും സ്‌കൂളുകളുടെയും സ്‌കോറില്‍ ഗ്രേസ് മാര്‍ക്ക് വലിയ മാറ്റം വരുത്തും എന്നതിനാല്‍ ജില്ലാമാനേജര്‍മാരും അധ്യാപകരും അപ്പില്‍ നല്‍കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് മത്സരംക്രമം തെറ്റുന്നതിന് ഇടയാക്കുന്നു. 5 മണിക്കൂറിലധികം വൈകിയാണ് പല മത്സരങ്ങളും തുടങ്ങുന്നത്. വരും വര്‍ഷങ്ങളില്‍ കലോത്സവ മാന്വലില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുമെന്നും ഡിപിഐ അറിയിച്ചു.