കഴിയില്ലെങ്കിൽ നിർത്തിപ്പൊയ്ക്കോ!! റവന്യൂ മന്ത്രിയെ വെല്ലുവിളിച്ച് എസ് രാജേന്ദ്രൻ എംഎൽഎ!!
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ധാർമികത ഇല്ലാത്തതാണെന്ന് എസ് രാജേന്ദ്രൻ എംഎൽഎ പ്രതികരിച്ചു. മൂന്നാർ പ്രശ്നെ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ റവന്യൂമന്ത്രി രാജിവയ്ക്കണമെന്നും രാജേന്ദ്രൻ
തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ സിപിഎം സിപിഐ പോര് മുറുകുന്നു. മുഖ്യമന്ത്രിവിളിച്ച് ചേർത്ത ഉന്നതതല യോഗത്തിനെതിരെ സിപിഐ കടുത്ത വിമർശനവുമായി വന്നതിന് പിന്നാലെ സിപിഐക്കെതിരെയും റവന്യൂ മന്ത്രിക്കെതിരെയും ആഞ്ഞടിച്ച് സിപിഎം ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍ രംഗത്ത്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ധാർമികത ഇല്ലാത്തതാണെന്ന് എസ് രാജേന്ദ്രൻ എംഎൽഎ പ്രതികരിച്ചു. മൂന്നാർ പ്രശ്നെ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ റവന്യൂമന്ത്രി രാജിവയ്ക്കണമെന്നും രാജേന്ദ്രൻ പറഞ്ഞു. മൂന്നാറിലെ പ്രശ്നം സിപിഐയുടേത് മാത്രമായി കാണാതെ പൊതുപ്രശ്നമായി പരിഗണിച്ച് പരിഹരിക്കേണ്ടതാണെന്നും രാജേന്ദ്രൻ പറഞ്ഞു.
ഇക്കാര്യം സിപിഐക്ക് ആരും പഠിപ്പിച്ച് കൊടുക്കേണ്ടതില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി. മൂന്നാറിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണെന്നും രാജേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ പഴികേൾക്കുന്നത് സിപിഎം ആണെന്നും ഭരണമുണ്ടായിട്ടും ദുരിതമനുഭവിക്കേണ്ട അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്നാർ കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ നീക്കണമെന്നാവശ്യപ്പെട്ട് മൂന്നാറിൽ നിന്നുള്ള സർവകക്ഷി സംഘം മന്ത്രി എംഎം മണിയുടെയും എസ് രാജേന്ദ്രൻ എംഎൽഎയും നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. എന്നാൽ യോഗം വിളിക്കരുതെന്ന് റവന്യൂ മന്ത്രി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ചെവിക്കൊളളാൻ പിണറായി തയ്യാറായിട്ടില്ല. ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്.