സ്വാശ്രയമെഡിക്കൽ ഫീസ്; തീരുമാനം ഹൈക്കോടതിക്ക് വിട്ടു, വിധി വരുന്നത് വരെ പ്രവേശനം നടത്തരുത്!!
ദില്ലി: സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലെ പ്രവേശനം ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സുപ്രീം കോടതി. സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ആഗസ്ത് ഏഴിനാണ് ഹൈക്കോടതി വിഷയം പരിഗണിക്കുക, ഹൈക്കോടതി വിധി വരുന്നത് സ്വാശ്രയ മെഡിക്കല്‍ ദന്തല്‍ പ്രവേശനം നടത്തരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതി വിധിക്കെതിരെയാണ് മാനേജ്‌മെന്റുകളുടെ ഹര്‍ജി. ഇടക്കാല ഉത്തരവ് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുമെന്നും മാനേജ്‌മെന്റുകള്‍ വാദിക്കുന്നു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് ജനറല്‍ വിഭാഗത്തിലെ 85 ശതമാനം സീറ്റില്‍ അഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് . എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയാണ് ഫീസ്. ബിഡിഎസ് ഫീസ് 2.9 ലക്ഷം രൂപയാണ്. ബിഡിഎസ് എന്‍ആര്‍ഐ സീറ്റില്‍ ആറു ലക്ഷമാണ് ഫീസ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫീസ് കൂട്ടിയതിന് എതിരെ സമരം ചെയ്തവര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഫീസ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതോടെ ഫീസ് നിരക്ക് ഏകീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയെങ്കിലും മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് കോടതിയെ സമീപിക്കാനുള്ള പിടിവള്ളിയാവുകയായിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദന്തല്‍ പ്രവേശനത്തിന് 23000, 45,000, 1,25,000 എന്നായിരുന്നു ഫീസ്. നാല് ലക്ഷം രൂപയാക്കിയാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് ബിഡിഎസ് പഠനം പൂര്‍ത്തിയാക്കാന്‍ 20 ലക്ഷം രൂപവേണം. ഇത് വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് ഫീസ് ഏകീകരിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിഞ്ഞത്.