മെഡിക്കല്‍ സീറ്റ് ഫീസ് വര്‍ദ്ധന: 'മറ്റാരെയോ' സഹായിക്കാന്‍, ചില സത്യങ്ങള്‍...
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ്, ദന്തല്‍ പ്രവേശത്തിനുള്ള ഫീസ് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. മറ്റാരെയോ സഹായിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് ആരോപണം. മുന്‍ വര്‍ഷങ്ങളിലെ ഫീസ് നിരക്ക് പരിശോധിക്കാതെ വളരെ ലാഘവ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇതിലെ സത്യമെന്താണ്.
ഫീസ് വര്‍ദ്ധിപ്പിച്ചതിന് സര്‍ക്കാരിന് കൃത്യമായ മറുപടിയുണ്ട്. മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി ഈ പ്രാവശ്യത്തെ പ്രത്യേകത മുഴുവന്‍ സീറ്റുകളിലും മെരിറ്റ്‌റാങ്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവേശനം നല്‍കാന്‍ സ്വാശ്രയ മാനേജ്‌മെന്റുുകള്‍ക്ക് കഴിയൂ എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാറുണ്ടാക്കിയ വ്യവസ്ഥ. മാനേജ്‌മെന്റ് സീറ്റുകളില്‍ കാശ് വാങ്ങി പിന്നിലുള്ള റാങ്കുകാരെ പ്രവേശിപ്പിക്കുകയും മെരിറ്റോടെ മുമ്പില്‍ നിന്ന റാങ്കുകാരെ പറഞ്ഞയയ്ക്കുകയും ചെയ്യുന്ന നിലയായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത്. ഇതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തിയത്.
ഇഷ്ടം പോലെ കോഴ വാങ്ങാനുള്ള സാഹചര്യമാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സ്വാശ്രയ മാനേജ്‌മെന്റുുകള്‍ക്ക് ഉണ്ടായിരുന്നത്. ഇരുപതോളം സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളാണ് സര്‍ക്കാരുമായി ധാരണയിലെത്തിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ സര്‍ക്കാര്‍ ഫീസില്‍ തന്നെ (25000 രൂപ) മിക്കവാറും എല്ലാ കോളേജുകളിലും പഠിക്കാനുള്ള സംവിധാനമുണ്ടാക്കാനും ഇതിലൂടെ സാധിച്ചു.
8 ലക്ഷം രൂപ വരെ ഒരു വര്‍ഷം വാങ്ങിയിരുന്ന മാനേജ്‌മെന്റുുകളെക്കൊണ്ട് 25000 രൂപയ്ക്ക് കുട്ടികളെ പഠിപ്പിക്കാമെന്ന് സമ്മതിപ്പിക്കാനും കഴിഞ്ഞു. അംഗീകരിച്ച ഫീസിനു പുറമെ ഒരു പൈസ പോലും അധികമായി കോഴയുടെയോ മറ്റെന്തെങ്കിലുമോ രൂപത്തില്‍ വാങ്ങാന്‍ സ്വകാര്യ സ്വാശ്രയ കോളേജ് മാനേജ്‌മെന്റുുകള്‍ക്ക് കഴിയില്ല എന്ന സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. തലവരിപ്പണം, ക്രമരഹിതമായ ഡെപ്പോസിറ്റ് തുടങ്ങി പലപല പേരുകളില്‍ പല ഘട്ടങ്ങളിലായി വിദ്യാര്‍ത്ഥികളില്‍നിന്നും കനത്ത തുക നേരത്തെ ഈടാക്കിയിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വന്നു.
മുമ്പ് എട്ടു ലക്ഷം രൂപ കൊടുക്കേണ്ടിയിരുന്നിടത്ത് സമ്പന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പോലും രണ്ടരലക്ഷം കൊടുത്താല്‍ മതി എന്ന് ഞങ്ങള്‍ വ്യവസ്ഥയുണ്ടാക്കി. സാമ്പത്തികമായി ശേഷിയില്ലാത്തവര്‍ 25000 രൂപ മാത്രം കൊടുത്താല്‍ മതിയെന്നും വ്യവസ്ഥയുണ്ടാക്കി. 1150 സീറ്റ് ഇപ്പോള്‍ വര്‍ദ്ധിച്ചു. ഈ വര്‍ദ്ധനയുടെ അനുപാതത്തില്‍ സാമ്പത്തികമായും മറ്റും പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സീറ്റുകളും വര്‍ദ്ധിച്ചു.
രണ്ടരലക്ഷം രൂപ സീറ്റില്‍ (ഗവണ്‍മെന്റു് മെരിറ്റ് ലിസ്റ്റ്) കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളരെയധികം സീറ്റ് ലഭ്യമായി ഇത്തവണ. 750 ആയിരുന്നത് 1150 ആയി. അതുകൊണ്ടുതന്നെ അത്രയേറെ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന അവസ്ഥയായി. മുന്‍സര്‍ക്കാരിന്റെ കാലത്ത് 50 ശതമാനം സീറ്റില്‍ തോന്നിയതുപോലെ ആയിരുന്നു മാനേജ്‌മെന്റുകള്‍ പ്രവേശനം നടത്തിയിരുന്നത്.
മുമ്പ് ഒരു കോടി രൂപ വരെ കോഴ വാങ്ങി മാനേജ്‌മെന്റുുകള്‍ പ്രവേശനം നടത്തുന്ന രീതിയുണ്ട് എന്ന് ആരോപണമുയര്‍ന്നിരുന്നു. 50 സീറ്റുകളാണ് ഇത്തവണ മാനേജ്‌മെന്റില്‍നിന്ന് സര്‍ക്കാരിലേക്ക് വരുന്നത്. അപ്പോള്‍ 350 കോടി രൂപ മാനേജ്‌മെന്റിന് ഉണ്ടാക്കാമായിരുന്നു. ഒരു കോടിക്ക് വില്‍ക്കാവുന്ന സീറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും അത് 25,000 രൂപ ഫീസില്‍ കുട്ടികള്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]