ആ പെൺകുട്ടി വരനെ 'തേച്ചിട്ടില്ല',കാമുകനൊപ്പം പോയിട്ടുമില്ല!!ഫേസ്ബുക്കിലെ ഖാപ്പ് പഞ്ചായത്ത് നിർത്തൂ..
ആ പെൺകുട്ടി കാമുകന്റെ കൂടെ പോയി സുഖിക്കുകയല്ല. അവൾ വീട്ടിൽ തന്നെയുണ്ട്.
തിരുവനന്തപുരം: ഗുരുവായൂരിൽ വിവാഹ ദിവസം താലിമാല വരന് നൽകി കാമുകനൊപ്പം പോയെന്ന വാർത്ത പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഇക്കാര്യം വൈറലാകുകയും ചെയ്തു. എന്നാൽ ആ പെൺകുട്ടി കാമുകന്റെ കൂടെ പോയെന്ന വാർത്ത തെറ്റാണെന്ന് മാധ്യമ പ്രവർത്തക ഷാഹിന നഫീസ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു. പെൺകുട്ടിക്ക് പ്രണയമുണ്ടായിരുന്നു എന്ന് പറയുന്നത് ശരി തന്നെയാണ്. അത് വരനോട് പറയുകയും ചെയ്തിരുന്നു.
വരനെ തേച്ചിട്ടു പോയ വധു , അവൾക്ക് പ്രണയമുണ്ടെന്നു പറഞ്ഞിട്ടും അത് അവഗണിച്ചു സ്ത്രീധനം മോഹിച്ചു താലി കെട്ടിയ വരൻ എന്നീ രണ്ടു ബൈനറികളിലല്ല കാര്യങ്ങൾ കിടക്കുന്നത് എന്ന് ഷാഹിന പറയുന്നു. ആ പെൺകുട്ടി കാമുകന്റെ കൂടെ പോയി സുഖിക്കുകയല്ല. അവൾ വീട്ടിൽ തന്നെയുണ്ടെന്നും അവർ പറയുന്നു.
ഖാപ് പഞ്ചായത്ത് പിരിച്ചു വിടണം
സോഷ്യൽ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് ദയവു ചെയ്ത് പിരിച്ചു വിടണം എന്ന് ഒരു അഭ്യർത്ഥനയുണ്ട് . സങ്കീർണമാണ് കാര്യങ്ങൾ .ആ പെൺകുട്ടിയുടെ അച്ഛന്‍റെ അടുത്ത സുഹൃത്തിനോട് ഞാൻ സംസാരിച്ചു .വരനോടും അവന്‍റെ ചേച്ചിയോടും സംസാരിച്ചു. എന്നു പറഞ്ഞുകൊണ്ടാണ് ശാഹിന നഫാസ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്.
പെൺകുട്ടികക് 19 വയസ്സ്
പത്തൊമ്പത് വയസ്സേ ഉള്ളൂ ആ പെൺകുട്ടിക്ക്. കാമുകനും അത്രയൊക്കെയേ പ്രായമുള്ളൂ. വരൻ എന്ന് പറയുന്ന ആ ആൺകുട്ടിക്ക് ഇരുപത്താറു വയസ്സേ ഉള്ളൂവെന്നും ഷാഹിന പറയുന്നു.
അച്ഛന്റെയും അമ്മയുടെയും അവസ്ഥ
ആ പെൺകുട്ടിയും അവളുടെ അച്ഛനുമമ്മയും ഇത് വരെ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല .
നാട്ടിൽ ഒറ്റപ്പെട്ടു
അറിഞ്ഞത് ശരിയാണെങ്കിൽ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കേണ്ട ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കുന്നില്ല . നാട്ടില്‍ അവര്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഷാഹിന പറയുന്നു.
കാമുകൻ എവിടെ?
ഈ കാമുകൻ ഇപ്പോൾ എവിടെയാണ് എന്നറിയില്ല. ഭയന്ന് കാണും .ഇത്രയും ദയാരഹിതമായ ഒരു ലോകത്തെ ഭയന്ന് ഇവരിൽ ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്‌താൽ എല്ലാവർക്കും സന്തോഷമാകുമോ? എന്നും ഷാഹിന ചോദിക്കുന്നു
ആത്മഹത്യയിലേക്ക് തള്ളി വിടരുത്
ആർക്കും ക്ഷമയും സഹാനുഭൂതിയും കാണിക്കാൻ കഴിയില്ല എന്നറിയാം എന്ന് പരിഹസിക്കുന്ന ഷാഹിന അവരെ ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുകയെങ്കിലും ചെയ്യണമെന്ന് ആഭ്യർത്ഥിക്കുന്നു.
വേട്ടയാടൽ നിർത്തണം
ദയവുചെയ്ത് ക്രൂരമായ വേട്ടയാടൽ നിർത്തണമെന്നും നാട്ടിലെ രാഷ്ട്രീയ പ്രവർത്തകരോട് ഇടപെടണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് ഷാഹിന നഫീസ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.