മണി പറഞ്ഞതു പോലെ മുഖ്യൻ ശ്രീറാമിനെ ഊളമ്പാറയ്ക്ക് അയച്ചില്ലല്ലോ!വലിയ ആശ്വാസം!!
2014ലെ സിവിൽ സർവീസ് ചട്ട ഭേദഗതി പ്രകാരം ശ്രീറാമിനെ 2018 ജൂലൈ വരെ ദേവികുളത്ത് തുടരാൻ അനുവദിക്കണമെന്നു അതിനിടയിൽ മാറ്റണമെങ്കിൽ മതിയായ കാരണം രേഖപ്പെടുത്തണമെന്നും ഹരീഷ് വാസുദേവൻ പറയുന്നു.
മൂന്നാറിൽ ഭൂമാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധം അവസാനിക്കുന്നില്ല. പരസ്യ പ്രതികരണങ്ങൾക്കു പിന്നാലെ പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെ രേഖപ്പെടുത്താനും പലരും മറന്നില്ല. വെങ്കിട്ടരാമനെ മാറ്റിയത് സ്ഥാനക്കയറ്റം നൽകിയാണെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
മൂന്നാറിലെ കൈയ്യേറ്റക്കാർക്കെതതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് കൈയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാമിനെ നീക്കിയിരിക്കുന്നതും. മൂന്നാറിലെ കൈയ്യേറ്റ വിവാദങ്ങൾ പരിശോധിച്ചാൽ തന്നെ മനസിലാകും ശ്രീറാമിന്റെ സ്ഥലംമാറ്റത്തിനു പിന്നിൽ എംഎം മണി ഉൾപ്പെടെയുള്ളവരുടെ സ്വാധീനം ഉണ്ടെന്ന്. എന്തായാലും സ്ഥലംമാറ്റത്തെ വിമർശിച്ച് പ്രമുഖർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കോടിയേരിക്ക് കൈയ്യടി
ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് പ്രൊമോഷന്റെ ഭാഗമായിട്ടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ന്യായീകരണത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. ചില കാര്യങ്ങളിൽ കോടിയേരിക്ക് കൈയ്യടി കൊടുക്കാൻ തോന്നിപ്പോകും-അർഹതയുള്ള ഉദ്യോഗസ്ഥന്മാർക്ക് പ്രൊമോഷൻ കൊടുക്കുക തന്നെ വേണമെന്ന പ്രഖ്യാപനത്തിൽ- ഒപ്പം ബോണസായി ഒരു സ്ഥലംമാറ്റം കൂടിയുണ്ടെങ്കിൽ, അതാണ് അധ്വാന വർഘ പാർട്ടിക്ക് ഇന്ന് നടപ്പാക്കാവുന്ന ഏറ്റവും വലിയ വിപ്ലവകരമായ നീതി- ജോയ്മാത്യു ഫേസ്ബുക്കിൽ കുറിക്കുന്നു.
ചട്ടവിരുദ്ധമെന്ന് ഹരീഷ് വാസുദേവൻ
ശ്രീറാമിനെ സ്ഥലം മാറ്റിയത് ചട്ട വിരുദ്ധമായിട്ടാണെന്നാണ് ഹരീഷ് വാസുദേവൻ പറയുന്നത്. 2014ലെ സിവിൽ സർവീസ് ചട്ട ഭേദഗതി പ്രകാരം ശ്രീറാമിനെ 2018 ജൂലൈ വരെ ദേവികുളത്ത് തുടരാൻ അനുവദിക്കണമെന്നു അതിനിടയിൽ മാറ്റണമെങ്കിൽ മതിയായ കാരണം രേഖപ്പെടുത്തണമെന്നും ഹരീഷ് വാസുദേവൻ പറയുന്നു.
ഊളമ്പാറയ്ക്കല്ലെന്നത് ആശ്വാസം
വെങ്കിട്ടരാമന്റെ സ്ഥലംമാറ്റത്തിനു പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകുമെന്നും എംഎം മണി പറഞ്ഞതുപോലെ അദ്ദേഹത്തെ ഊളമ്പാറയ്ക്ക് സ്ഥലംമാറ്റിയില്ലല്ലോ എന്നത് വലിയ ആശ്വാസമാണെന്നും ഹരീഷ് വാസുദേവൻ പറയുന്നു.
കൈയ്യേറ്റക്കാരെ സംരക്ഷിക്കൽ നയം
കൈയ്യേറ്റക്കാരെ സംരക്ഷിക്കുക എന്നതാണ് പിണറായി സർക്കാരിന്റെ നയമെന്ന് സിആർ നീലകണ്ഠൻ പറയുന്നു. ശ്രീറാം വെങ്കിട്ടരാമൻ അവിടെ തുടരരുത് എന്ന് കൃത്യമായി ആഗ്രഹിച്ചവരാണ് സിപിഎമ്മും മറ്റ് പല പാർട്ടിയുടെ പ്രാദേശിക നേതാക്കളും എന്നത് ഒരു രഹസ്യമല്ല. ഇദ്ദേഹത്തെ ഊളമ്പാറയിലേക്ക് അയക്കണം എന്നാണ് ശ്രീ.എം.എം മണി പറഞ്ഞത് . എന്തെല്ലാം പറഞ്ഞാലും ഇനി മൂന്നാറിലെ കയ്യേറ്റക്കാർക്ക് കാര്യങ്ങൾ വളരെ എളുപ്പമായി. പിണറായി വിജയനും കൂട്ടരും കയ്യേറ്റക്കാർക്ക് എല്ലാ വഴികളും തുറന്നു കൊടുത്തു എന്നർഥമെന്നും അദ്ദേഹം പറയുന്നു.
സർക്കാരിന്റെ കീഴടങ്ങൽ
വെങ്കിട്ടരാമനെ സ്ഥലംമാറ്റിയ നടപടി കൈയ്യേറ്റ മാഫിയയ്ക്ക് മുമ്പിലുള്ള സർക്കാറിന്റെ ദയനീയവും നാണം കെട്ടതുമായ കീഴടങ്ങലാണെന്ന് ഡോ. ആസാദ് പറയുന്നു. ജനാധിപത്യ ഭരണക്രമത്തെ ഇതിലുമേറെ അധപ്പതിപ്പിക്കാനാവില്ലെന്നും അദ്ദേഹം.
പൊള്ളിയത് റിസോർട്ട് ഉടമകൾക്ക്
ശ്രീറാമിന്റെ നേതൃത്വത്തിൽ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിച്ചു തുടങ്ങുമ്പോള്‍ കുടിയേററക്കാര്‍ക്കല്ല പൊള്ളിയതെന്ന് ആസാദ് പറയുന്നു. വി.വി ജോര്‍ജിനെപ്പോലുള്ള റിസോര്‍ട്ട് ഉടമകള്‍ക്കും ഇടുക്കിയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമാണ് പൊള്ളിയതെന്നും ആ പൊള്ളലിന്റെ ആഘാതം മുഖ്യമന്ത്രിയില്‍ പ്രകടമാവുന്നു എന്നത് നമ്മെ വല്ലാതെ ഞെട്ടിക്കുന്നുണ്ടെന്നും അദ്ദേഹം.
സർക്കാരിന്റെ ബാധ്യത
ശ്രീറാം വെങ്കിട്ടരാമന്‍ എവിടെയായാലും മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുമെന്ന് നാം പ്രത്യാശിക്കുന്നു. മാറിവരുന്ന ഉദ്യോഗസ്ഥനും അങ്ങനെയാവണമെന്ന് നാം ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഒരുദ്യോഗസ്ഥനെ മാറ്റിയത് അയാളുടെ പ്രവൃത്തികളിലുള്ള അവിശ്വാസംമൂലമല്ലെന്ന് തെളിയിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയായിരിക്കുന്നു- ആസാദ് ഫേസബുക്കിൽ കുറിക്കുന്നു.
അങ്ങനെ ജെസിബി ശ്രീറാമിന്റെ നേർക്ക്
ശ്രീറാമിൻറെ സ്ഥലം മാറ്റ നടപടിയെ വിമർശിച്ച് എഴുത്തുകാരി സാറ ജോസഫും രംഗത്തുണ്ട്. അങ്ങനെ ജെസിബി ശ്രീറാമിന്റെ നേർക്ക് എന്ന് സാറാ ജോസഫ് പറയുന്നു. പിണറായി സർക്കാർ ഭൂമാഫിയയെ രക്ഷിച്ചു മദ്യമാഫിയയെ രക്ഷിച്ചു ക്വാറി മാഫിയയെ രകഷിച്ചു എന്ന് സാറാ ജോസഫ് പറയുന്നു. സിനിമാ മാഫിയയെ രക്ഷി...? എന്ന അപൂർണ ചോദ്യത്തില്‍ സാറാ ജോസഫ് പോസ്റ്റ് അവസാനിപ്പിക്കുന്നു.