മകനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയി!! പിതാവ് പിടിയിൽ
പാറശ്ശാല മുര്യങ്കര ശ്രീ നിവാസിൽ ശ്രീധരനാണ് പോലീസ് പിടിയിലായത്. പടന്താലുമൂടിൽ നിന്നാണ് ശ്രീധരനെ അറസ്റ്റ് ചെയ്തത്.
പാറശ്ശാല: ലഹരിക്കടിമയായ മകന്റെ ഉപദ്രവം സഹിക്കാനാകാതെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പിതാവ് പിടിയിൽ. പാറശ്ശാല മുര്യങ്കര ശ്രീ നിവാസിൽ ശ്രീധരനാണ് പോലീസ് പിടിയിലായത്. പടന്താലുമൂടിൽ നിന്നാണ് ശ്രീധരനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്രീധരൻ മകൻ സന്തോഷിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. സംഭവത്തിൽ ശ്രീധരന്റെ ഭാര്യ ,സരസ്വതി ഇളയ മകൻ സജിൻ എന്നിവർ നേരത്തെ പിടിയിലായിരുന്നു.
എല്ലാ ലഹരികൾക്കും അടിമയായിരുന്ന സന്തോഷ് ലഹരി വസ്തുക്കൾ വാങ്ങുന്നതിന് പണം ആവശ്യപ്പെട്ട് കുടുംബത്തെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ലഹരി ഉപയോഗിച്ച് വന്നതിനു ശേഷവും ഉപദ്രവം തുടരം. ഇത് സഹിക്കാൻ കഴിയാതെ വന്നതോടെയാണ് മകനെ കൊലപ്പെടുത്താൻ അച്ഛനും അമ്മയും സഹോദരനും തീരുമാനിച്ചത്. ഇതനുസരിച്ചാണ് വെള്ളിയാഴ്ച സന്തോഷിനെ കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന സന്തോഷിൻറെ കൈകാലുകൾ വരിഞ്ഞ് കെട്ടിയ ശേഷം തലക്കടിച്ച് കൊല്ലുകയായിരുന്നു.
നേരത്തെയും പല തവണ സന്തോഷിനെ കൊലപ്പെടുത്താൻ ഇവർ ശ്രമിച്ചിരുന്നു. എന്നാൽ ശ്രമം പരാജയപ്പെടുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. സന്തോഷിന്റെ മൃതദേഹം കണ്ട നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്.