മെട്രോ ഉദ്ഘാടനത്തിന് സ്വച്ഛ് ഭാരത് ഇല്ല!! സ്റ്റീലിന് പകരം പ്ലാസ്റ്റിക് തന്നെ!! സുരക്ഷാ പ്രശ്നമത്രേ!!
എല്ലാ അതിഥികൾക്കും പ്ലാസ്റ്റിക്കിനും പേപ്പർ ഗ്ലാസിനുമൊക്കെ പകരം സ്റ്റീൽ ഗ്ലാസിൽ വെള്ളം നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് സ്വച്ഛ് ഭാരത് മിഷൻ. എന്നാൽ മോദി പങ്കെടുക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ സ്വച്ഛ് ഭാരതും ഗ്രീൻ പ്രോട്ടോക്കോളുമൊന്നും നടക്കില്ല. പ്ലാസ്റ്റിക് ബോട്ടിലുകളിലും പേപ്പർ ഗ്വാസിലുമൊക്കെ തന്നെയായിരിക്കും വെള്ളം കിട്ടുക.
മെട്രോയുടെ ഉദ്ഘാടന വേദിയിൽ പ്ലാസ്റ്റികും പേപ്പറും പൂർണമായി ഒഴിവാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അതിന്റെ ഭാഗമായി എല്ലാ അതിഥികൾക്കും പ്ലാസ്റ്റിക്കിനും പേപ്പർ ഗ്ലാസിനുമൊക്കെ പകരം സ്റ്റീൽ ഗ്ലാസിൽ വെള്ളം നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ഇത് തടഞ്ഞിരിക്കുകയാണ് സ്പെഷ്യൽ പ്രൊട്ടെക്ഷൻ ഗ്രൂപ്പ്.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്രീൻ പ്രോട്ടോക്കോളിന് പകരം മെട്രോ വേദിയിൽ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കാണ് എസ്പിജി പ്രധാന്യം നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച കലൂർ സ്റ്റേഡിയത്തിലാണ് മെട്രോയുടെ ഉദ്ഘാടനം.
സ്റ്റീൽ ഗ്ലാസുകൾ ഒഴിവാക്കണമെന്ന് എസ്പിജിയിൽ നിന്ന് നിർദേശം ലഭിച്ചെന്ന് കെഎംആർഎൽ ഉദ്യോഗസ്ഥർ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ പ്രശ്നം കാരണമാണ് സ്റ്റീൽ ഗ്ലാസ് ഒഴിവാക്കുന്നതെന്നാണ് എസ്പിജി പഞ്ഞതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു.
സ്റ്റീൽ ഗ്ലാസുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ശുചിത്വ മിഷനെയും സംഘാടകർ സമീപിച്ചിരുന്നതായി ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ വാസുകി പറയുന്നു. എന്നാൽ ആ പദ്ധതി നടപ്പാകാനായില്ലെന്നും അവർ വ്യക്തമാക്കി.