സുന്നികൾ കൊല്ലപ്പെടേണ്ടവരെന്ന് സലഫികൾ പറഞ്ഞോ? അവരുടെ രക്തവും സ്വത്തും അനുവദനീയമോ?
സുന്നികള്‍ കൊല്ലപ്പെടേണ്ടവരാണെന്ന അഫ്സലുല്‍ ഉലമാ പാഠ പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ സുന്നി സംഘടനകളുടെ പ്രതിഷേധം. സര്‍ക്കാര്‍ ചിലവില്‍ സലഫിസം പ്രചരിപ്പിക്കുന്നതായി ആരോപണം.
കോഴിക്കോട്. സലഫികള്‍ അല്ലാത്തവരെല്ലാം അവിശ്വാസികളാണെന്നും അവരുടെരക്തവും സമ്പത്തുമെല്ലാം അനുവദനീയമാണെന്നുമുള്ള പാഠ പുസ്തകത്തിലെ പരാമര്‍ശം മുസ്ലീം സമുദായ സംഘടനകള്‍ക്കിടയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. കലിക്കറ്റ് സര്‍വ്വകലാശാലയുടെ അഫ്‌സലുല്‍ ഉലമ പാഠപുസ്തകത്തില്‍ സലഫിസം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് സുന്നി സംഘടനകളുടെ പരാതി. സുന്നികള്‍ക്കെതിരെയുള്ള സലഫികളുടെ പ്രചരണത്തിന് ആക്കം കൂട്ടുന്ന രീതിയിലാണ് പാഠ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍.
സൗദിയിലെ സലഫി പണ്ഡിതനായ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമിന്‍ രചിച്ച കിത്താബുത്തൗഹീദ് എന്ന പുസ്തകത്തിലാണ് സുന്നി വിരുദ്ധ പരാമര്‍ശമള്ളതായി പറയുന്നത്. കോയക്കുട്ടി ഫാറൂഖിയാണ് പുസ്തകത്തിന്‌ടെ സംഗ്രഹം ചെയ്തിട്ടുള്ളത്. ഇദ്ദേഹം കേരളത്തിലെ പ്രമുഖനായ സലഫി നേതാവാണ്.
സുന്നികള്‍ കൊല്ലപ്പെടേണ്ടവരാണെന്ന രീതിയിലുള്ള പരാമര്‍ശമാണ് പാഠപുസ്തകത്തിലുള്ളത് എന്നാണ് സുന്നി സംഘടനകള്‍ പറയുന്നത്. ജാറങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവരാണ്, സലഫികളെല്ലാത്തവരെല്ലാം മുഷ്രിക്കുകളാണെന്നും പുസ്തകത്തിലുണ്ട്. 1997ല്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച പാഠ പുസ്തകമാണ് വീണ്ടും അഫ്‌സലുല്‍ ഉലമ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച വഹാബി സ്വാധീനമുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് വീണ്ടും പാഠപുസ്തകം കോഴ്‌സില്‍ ഉള്‍പ്പെടുത്തിയെതെന്നും സുന്നി നേതാക്കള്‍ ആരോപിച്ചു.
ഹിന്ദുത്വ ഫാസിസ്റ്റ് ശകതികള്‍ മുസ്ലിം സമുദായത്തെ അക്രമിക്കുന്നതിന് സമാനമായാണ് സലഫിസ്റ്റുകള്‍ സുന്നികളെ നേരിടുന്നതെന്നും, സര്‍ക്കാര്‍ ചിലവില്‍ സലഫിസം പ്രചരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും എസ്എസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദാലി കിനാലൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പുസ്തകത്തിലെ സുന്നി വിരുദ്ധ പരാമര്‍ശത്തിനെതിരെയും പാഠപുസ്തകം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സര്‍വ്വകലാശാല മാര്‍ച്ചിനൊരുങ്ങുകയാണ് സുന്നി വിദ്യാര്‍ത്ഥി സംഘടനയായ എസ്എസ്എഫ്.