'വിത്ത്ഔട്ട്' ആയിക്കോളൂ... ഇനി പഞ്ചസാര കിട്ടില്ല, കേന്ദ്ര വിതരണം നിർത്തലാക്കി !!!
ഏപ്രില്‍ 25 മുതല്‍ റേഷന്‍കടകള്‍ വഴി പഞ്ചസാര ലഭിയ്ക്കുന്നില്ല.
ആലപ്പുഴ: റേഷന്‍കട വഴിയുള്ള പഞ്ചസാര വിതരണം നിലയ്ക്കുന്നു. കേന്ദ്രം സബ്‌സിഡി നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് റേഷന്‍കടകള്‍ വഴിയുള്ള പഞ്ചസാര വിതരണം നിര്‍ത്തലാക്കി. ഏപ്രില്‍ 25 മുതല്‍ റേഷന്‍കടകള്‍ വഴി പഞ്ചസാര ലഭിയ്ക്കുന്നില്ല.
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 13.50 രൂപയ്ക്കാണ് പഞ്ചസാര കിട്ടിയിരുന്നത്. പൊതുവിപണിയില്‍ ഇതിന് 45 രൂപയാണ് വില.
സബ്‌സിഡി നിര്‍ത്തലാക്കി
പഞ്ചസാരയ്ക്കുള്‌ള സൗൗജന്യം എടുത്തുകളയുന്നതിനെ കുറിച്ച് കേന്ദ്രം നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. സബ്‌സിഡി നിലനിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിവേദനം നല്‍കിയെങ്കിലും ഏപ്രില്‍ മുതല്‍ പഞ്ചസാര ലഭിയ്ക്കുന്നത് പൂര്‍ണമായി നിലച്ചു.
കെട്ടിക്കിടക്കുന്നു
മാര്‍ച്ചിലെ വിഹിതമായി ലഭിച്ച പഞ്ചസാര റേഷന്‍കടകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. എല്ലാവര്‍ക്കും നല്‍കാനുള്ളത് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ശേഷം മാത്രം വിതരണം നടത്താം എന്ന നിലപാടില്‍ ആയിരുന്നു സംസ്ഥാന സര്‍ക്കാര്‍.
സബ്‌സിഡി പിന്‍വലിക്കാന്‍ കാരണം
ഭക്ഷ്യ ഭദ്രതാനിയമത്തിന്റെ പരിധിയില്‍ പഞ്ചസാര വരാത്തതിനെ തുടര്‍ന്നാണ് സബ്‌സിഡി നിര്‍ത്തലാക്കിയത്. ആട്ടയുടെ വിതരണം നേരത്തെ നിര്‍ത്തലാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്
വലിയ സബ്‌സിഡി നല്‍കിയ പൊതുവിതരണ സംവിധാനത്തിലൂടെ പഞ്ചസാര നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ആവില്ല, അതിനാലാണ് പഞ്ചസാര വിതരണം നിര്‍ത്തലാക്കിയതെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.
വിലകുറച്ച് നല്‍കാന്‍ ശ്രമം
റേഷന്‍ കടകള്‍ വഴിയുള്ള പഞ്ചസാര വിതരണം നിലച്ച സ്ഥിതിയ്ക്ക് സപ്ലൈക്കോ വഴി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.