നടിയെ അക്രമിച്ച സംഭവം; ഊഹാപോഹങ്ങൾക്ക് അടിസ്ഥാനമില്ല, അന്വേഷണം ശരിയായ ദിശയിലെന്ന് സുരേഷ് ഗോപി!!
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. സമൂഹമാധ്യമങ്ങളിലടക്കം വരുന്നത് ഊഹാപോഹങ്ങളാണ്. ഒന്നിലും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ അനുകൂലിച്ചുകൊണ്ട് നിരവധി നടന്മാരാണ് മുന്നോട്ട് വന്നിരിക്കുന്നത്. ദിലീപിന്റെ പേര് പരസ്യമായി പറയുന്നതിൽ പ്രതിഷേധിച്ച് സംവിധായകൻ ഒമർ ലുലുവും രംഗത്ത് വന്നിരുന്നു.
'പ്രമുഖ നടന്റെ' പേര് ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും എത്ര വട്ടം വേണേലും ആവര്‍ത്തിച്ച് അലക്കാം.പക്ഷേ 'പ്രമുഖ നടിയുടെ' പേര് മിണ്ടിയാല്‍ കേസ്. പ്രമുഖ നടിയ്ക്ക് മാത്രമല്ല മിസ്റ്റര്‍ പ്രമുഖ നടനുമുണ്ട് കുടുംബവും,ജീവിതവും, സ്വകാര്യതയുമൊക്കെ. എന്നായിരുന്നു ഒമർ ലുലു ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. അതേസമയം നടിയും നുണ പരിശോധനയ്ക്ക് വിധേയമാകണമെന്ന സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും വൻ വിവാദമായിരുന്നു.
നടിയുടെ പേര് പറഞ്ഞുകൊണ്ട് ദിലീപിനെ അനുകൂലിച്ച് നടൻ അജു വർഗീസും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നീട് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായി നടന്‍ അജു വര്‍ഗീസ് പറയുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ നടിക്കൊപ്പവും ദിലീപിനൊപ്പവും ഉണ്ടെന്ന് സൂചിപ്പിച്ചാണ് അജു വര്‍ഗീസ് പോസ്റ്റിട്ടത്.