പൂവാലനെന്നാരോപിച്ച് സിപിഎം നേതാവിന്റെ മകനെ തല്ലിച്ചതച്ചു!! പോലീസുകാർക്ക് സസ്പെൻഷൻ!!
കായംകുളം പ്രിൻസിപ്പൽ എസ്ഐ, ഗ്രേഡ് എസ്ഐ എന്നിവരാണ് വിദ്യാർഥിയെ തല്ലിച്ചതച്ചത്. ഇവരെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കായംകുളം : സ്കൂളിനു മുന്നിലെ പൂവാല ശല്യം പിടികൂടാനെത്തിയ പോലീസ് പ്ലസ് വൺ വിദ്യാർഥിയെ തല്ലിച്ചതച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കായംകുളം പ്രിൻസിപ്പൽ എസ്ഐ, ഗ്രേഡ് എസ്ഐ എന്നിവരാണ് വിദ്യാർഥിയെ തല്ലിച്ചതച്ചത്. ഇവരെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ആലപ്പുഴ എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജിയാണ് നടപടി എടുത്തത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് വിദ്യാർഥിയെ പോലീസ് തല്ലിച്ചതച്ചത്. എരുവ ലോക്കൽ കമ്മറ്റിയംഗവും വ്യാപാരി വ്യവസായി സമിതി ഏരിയ ജോ. സെക്രട്ടറിയുമായ മേടമുക്ക് ഫാത്തിമ മൻസിൽ എംഎ സമദിന്റെ മകൻ അംജത് എ സമദിനാണ് മർദനമേറ്റത്. സ്കൂളിനു മുന്നിലെ പൂവാല ശല്യത്തെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് പരിശോധിക്കാനെത്തിയ പോലീസ് സുഹൃത്തിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന അംജതിനെ മർദിക്കുകയായിരുന്നു.
അംജത്തിന്റെ ശരീരത്തിൽ മർദനമേറ്റ പാടുണ്ട്. അടിവയറ്റിൽ പോലീസ് ചവിട്ടിയതായും പരാതിയുണ്ട്. മകനെ മർദിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാരോപിച്ച് രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും കത്തയച്ചിരുന്നു. വിദ്യാർഥിയെ മർദിച്ചതിൽ പ്രതിഷേധിച്ച് കെഎസ് യു പ്രവർത്തകർ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ നേരിയ സംഘർഷവുമുണ്ടായി.