ഇതും ഫാസിസം തന്നെയാണ്!! ഒപ്പം നിന്ന് കൊടിപിടിച്ചവന്റെ ചങ്ക് തകർത്ത ഫാസിസം!! കാണാതെ പോകരുത്!!
സിപിഎം ഹർത്താലിനിടെ ക്യാമറമാന് നേരെ ആക്രമണം. ക്യാമര തല്ലി തകർത്തു.
സംഘ പരിവാർ ചെയ്താലും കമ്മ്യൂണിസ്റ്റുകാർ ചെയ്താലും കോൺഗ്രസുകാർ ചെയ്താലും ഫാസിസം ഫാസിസമല്ലാതെയായി മാറുന്നില്ല. ദില്ലിയിൽ സഖാവ് സീതാറാം യെച്ചൂരിയെ ഹിന്ദു സേന പ്രവർത്തകർ ആക്രമിക്കാനെത്തിയത് ഫാസിസം തന്നെയാണ്. അങ്ങനെയല്ല എന്ന് ആരും പറയുന്നില്ല. അതേസമയം സിപിഎം ഹർത്താലിനിടെ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ക്യാമറാമാൻ സനേഷിന്റെ ക്യാമറ സിപിഎമ്മുകാർ തല്ലിത്തകർത്തതും ഫാസിസം തന്നെയാണ്. ജോലി ചെയ്യാനുള്ള അവകാശത്തിനു മേലുള്ള കൈയ്യേറ്റം കൂടിയാണിത്.
ബിജെപിയുടെ ഫാസിസത്തെ കുറിച്ചും ഫാസിസ്റ്റ് നയങ്ങളെ കുറിച്ചും ചാനലുകളിൽ വാതോരാതെ വിളിച്ച് പറയുകയും ഫേസ്ബുക്ക് പോസ്റ്റിട്ട് വാക് സാമർഥ്യം തെളിയിക്കുകയും ചെയ്ത രാഷ്ട്രീയ നേതാക്കളെയോ അപലപിച്ച് പ്രസ്താവന ഇറക്കി പ്രതിഷേധിക്കുന്ന സാംസ്കാരിക നേതാക്കാളെയോ കമ്മ്യൂണിസ്റ്റ് ഫാസിസത്തെ കുറിച്ച് പറയാൻ ഈ വഴിക്ക് കണ്ടതുമില്ല. കൂടെ നിന്ന് കൊടിപിടിച്ചവന്റെ ചങ്ക് തന്നെയാണ് സിപിഎമ്മുകാർ തകർത്തിരിക്കുന്നത്.
ഹർത്താലിനിടെ
കോഴിക്കോട് സിപിഎം ഓഫീസിനു നേരെ നടന്ന ബോംബ് ഏറിൽ പ്രതിഷേധിച്ച് സിപിഎം ജില്ലയിൽ നടത്തിയ ഹർത്താലിനിടെ പാളയത്ത് വച്ചാണ് സനേഷിന്റെ ക്യാമറ സിപിഎമ്മുകാർ തകർത്തത്. പ്രതിഷേധത്തിനിടെ ഓട്ടോ റിക്ഷക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ എടുക്കുകയായിരുന്ന സനേഷിനെ കൈയ്യേറ്റം ചെയ്യുകയും ക്യാമറ തകർക്കുകയുമായിരുന്നു. സനേഷിനെ കൂടാതെ മാധ്യമം ഫോട്ടോ ഗ്രാഫറുടെ ക്യാമറ തകർക്കാനുള്ള ശ്രമവും നടന്നു.
പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ
സനേഷിന്റെ ക്യാമറ തകർത്ത സംഭവത്തിൽ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലാണ് പിന്തുണ അറിയിച്ച് മാധ്യമ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. സിപിഎം പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായ നടപടിയിൽ കടുത്ത അതൃപ്തിയും മാധ്യമ പ്രർത്തകർ രേഖപ്പെടുത്തിയിരിക്കുകയാണ്. ശക്തമായ ഭാഷയിൽ തന്നെയാണ് പലരുടെയും പ്രതികരണം.
തകർത്തത് കൂടെ നടന്ന് കൊടിപിടിച്ചവന്റെ ചങ്ക്
സിപിഎം പ്രതിഷേധക്കാര് തകർത്തത് കൂടെ നടന്ന് കൊടിപിടിച്ചവൻറെ ചങ്കാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റുകളിൽ പറയുന്നത്. കടുത്ത സിപിഎം അനുഭാവിയായാണ് സനേഷ്. സഖ എന്നാണ് സഹപ്രവർത്തകർ സനേഷിനെ വിളിക്കുന്നത്. ബാങ്കിൽ നിന്ന് വായ്പ എടുത്താണ് സനേഷ് ക്യാമറ വാങ്ങിയത്. ജീവനായും ആത്മാവും കൂടെ കൊണ്ടു നടന്ന ക്യാമറയാണ് പ്രതിഷേധക്കാർ തല്ലിത്തകർത്തത്. ജീവിക്കാൻ കഷ്ടപ്പെടുന്നവന്റെ വയറ്റത്തടിക്കുന്നുവെന്ന വിമർശനവും സിപിഎമ്മുകാർക്കെതിരെ ഉയർന്നിട്ടുണ്ട്.
ക്യാമറ വാങ്ങി നൽകാമെന്ന് പാർട്ടി
പ്രതിഷേധത്തിനിടെ സമരക്കാർ തകർത്ത ക്യാമറയ്ക്ക് പകരം മറ്റൊരു ക്യാമറ വാങ്ങി നൽകാമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞത് മാതൃകാപരം തന്നെയാണ്. എന്നാൽ ജോലി ചെയ്യാനുളള അവകാശങ്ങൾക്കു മേലുള്ള ഇത്തരം കൈയ്യേറ്റങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മാതൃകയാവുകയാണ് പാർട്ടി ചെയ്യേണ്ടിയിരുന്നത്. ബിജെപിയുടെ ഫാസിസത്തിനെതിരെ പടനയിക്കുന്നതിന് മുമ്പ് സ്വന്തം പാർട്ടിയിലെ ഫാസിസ്റ്റുകാരെ പുറത്താക്കുകയാണ് വേണ്ടതെന്നും പലരും ഓർമിപ്പിക്കുന്നുണ്ട്.