ഇടത് എംഎൽഎമാർക്ക് തോമസ് ഐസക്കിന്റെ മറുപടി; എല്ലാ നിലപാടുകളും പാർട്ടി അംഗീകാരത്തോടെ!!
തിരുവനന്തപുരം: സിപിഎം എംഎല്‍എമാരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തി. തന്റെ ശ്രമങ്ങള്‍ ജിഎസ്ടി കേരളത്തിന് കൂടുതല്‍ അനുകൂലമാക്കാനായിരുന്നെന്നും ഉയര്‍ന്ന നികുതി 18% എന്ന് നിജപ്പെടുത്തണമെന്നായിരുന്നു കോണ്‍ഗ്രസ് നിര്‍ദേശമെന്നും അതിനെ എതിര്‍ത്തതില്‍ കുറ്റബോധമുണ്ടെന്നും തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു.
ജിഎസ്ടിയിലെ നിലപാടുകള്‍ പാര്‍ട്ടി അംഗീകാരത്തോടെയാണന്നും പാര്‍ലമെന്‍റില്‍ എംപിമാര്‍ എതിര്‍ത്തതും പാര്‍ട്ടി തീരുമാനമനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ചരക്കു സേവന നികുതി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇടത് എംഎല്‍എമാര്‍ രംഗത്ത് വന്നിരുന്നു. ജിഎസ്ടി നടപ്പാക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കുമെന്ന കേന്ദ്രവാഗ്ദാനം വിശ്വസിക്കരുതെന്ന് എം സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു.
വാഗ്ദാനം പാലിച്ച ചരിത്രം ബിജെപിക്കില്ലെന്നും സ്വരാജ് പറഞ്ഞു. ജിഎസ്ടിക്ക് പിന്നില്‍ ആര്‍എസ് എസ് അജണ്ടയുണ്ടെന്നായിരുന്നു സുരേഷ് കുറുപ്പിന്റെഅഭിപ്രായം. നിയമസഭയില്‍ ജിഎസ്ടി സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു എംഎല്‍എമാരുടെ വിമര്‍ശനം. വിമർശനം ഉന്നയിച്ച എംഎൽഎമാർക്ക് മറുപടിയുമായായാണ് മന്ത്രി രംഗത്ത് എത്തിയത്.