തക്കാളിക്ക് പൊള്ളുന്ന വില; നട്ടം തിരിഞ്ഞ് ജനങ്ങൾ, രാജ്യത്ത് തക്കാളി വില 50 മുതൽ 70 രൂപ വരെ!!
കോഴിക്കോട്: തക്കാളിവില കുതിച്ചുയരുന്നു. കിലോഗ്രാമിന് 50 രുപ മുതൽ 70 രുപ വരെയാണ് രാജ്യത്ത് വിവിധ ഇടങ്ങളിൽ തക്കാളിയുടെ വില. കൃഷിനാശം മൂലം ലഭ്യത കുറഞ്ഞതാണ് തക്കാളി വിലയില്‍ കുതിപ്പുണ്ടാകാനിടയാക്കിയത്. കോഴിക്കോട് 50 രൂപ മുതല്‍ 60 രൂപവരെയാണ് ചില്ലറ വില.
ദില്ലിയിലെ ഓണ്‍ലൈന്‍ വിപണികളില്‍ 45 രൂപ മുതല്‍ 48 രൂപവരെയാണ് ഈടാക്കുന്നത്. മദര്‍ ഡയറിയുടെ സഫല്‍ ഔട്ട്‌ലെറ്റുകളില്‍ 60 രൂപയുമാണ് വില. മെട്രോ നഗരങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ വില കുതിച്ചു. 60 രൂപ മുതല്‍ 70 രൂപവരെയാണ് വിവിധയിടങ്ങളിലെ ചില്ലറ വില. കോല്‍ക്കത്തയില്‍ 50 രൂപയും ചെന്നൈയില്‍ 40 മുതല്‍ 45 രൂപവരെയുമാണ് വില. മുംബൈയിലാകട്ടെ 40 രൂപയും.
അരിയുടെയും പച്ചക്കറിയുടെയും വിലയും കുതിച്ചുയർന്നിരുന്നു. വിപണിയിൽ അരിവില കിലോയ്ക്ക് 55 രൂപവരെ എത്തി റെക്കോർഡിട്ടിരുന്നു. അതേസമയം വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞെന്ന പഴയ വ്യാജപ്രചാരണത്തിൽ അഭിരമിക്കുകയാണു സർക്കാർ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചിരുന്നു. നേരത്തേ വില 50 രൂപ കടന്നപ്പോൾ ശക്തമായ പ്രതിപക്ഷ സമരത്തെത്തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നു നേരിട്ട് അരി എത്തിക്കാൻ സർക്കാർ നിർബന്ധിതമായിരുന്നു. അതേസമയം കേരളത്തിന് ആവശ്യമായ അരി ആന്ധ്രയിൽ നിന്ന് എത്തിക്കാൻ സർക്കാർ ഒരുങ്ങുന്നുണ്ട്. ചെറിയ ഉള്ളിയുടെ വിലയും അനിയന്ത്രിതമായി കുതിച്ചുയരുന്ന കാഴ്ച ഉണ്ടായിരുന്നു.