പുതുവൈപ്പിനിലെ പോലീസ് അതിക്രമം;എറണാകുളം ജില്ലയിൽ ഹർത്താൽ ഭാഗികം,വൈപ്പിനിൽ വാഹനങ്ങൾ തടയുന്നു
സമര സഹായ സമിതിയുടെ ഹർത്താലിന് സിപിഐഎംഎൽ, റെഡ് സ്റ്റാർ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ തുടങ്ങിയ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി: പുതുവൈപ്പിനിലെ പോലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ എറണാകുളം ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. സമര സഹായ സമിതിയാണ് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. വൈപ്പിനിൽ യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.
രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. വെൽഫയർ പാർട്ടിയും തിങ്കളാഴ്ച ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമര സഹായ സമിതിയുടെ ഹർത്താലിന് സിപിഐഎംഎൽ, റെഡ് സ്റ്റാർ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ തുടങ്ങിയ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ആരംഭിച്ച ഹർത്താൽ ജില്ലയിൽ ഭാഗികമാണ്. കൊച്ചി നഗരമടക്കമുള്ള ജില്ലയിലെ മറ്റു മേഖലകളിൽ സ്വകാര്യ ബസുകളും വാഹനങ്ങളും പതിവുപോലെ സർവ്വീസ് നടത്തുന്നുണ്ട്. ഹോട്ടലുകളും കടകമ്പോളങ്ങളും തുറക്കുമെന്ന് വ്യാപാരികളും നേരത്തെ അറിയിച്ചിരുന്നു. കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി സർവ്വീസ് ആരംഭിക്കുന്നതും തിങ്കളാഴ്ചയാണ്.
എന്നാൽ വൈപ്പിൻ മേഖലയിൽ ഹർത്താൽ പൂർണ്ണമാണ്. രാവിലെ വൈപ്പിനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചില വാഹനങ്ങൾ തടഞ്ഞിരുന്നു. വൈപ്പിൻ നിയോജക മണ്ഡലത്തിലെ കടകമ്പോളങ്ങളെല്ലാം പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം ചെയ്ത നാട്ടുകാർക്ക് നേരെയാണ് കഴിഞ്ഞ ദിവസം പോലീസ് അതിക്രമമുണ്ടായത്. പോലീസിന്റെ ലാത്തിച്ചാർജ്ജിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്കാണ് പരിക്കേറ്റത്.