ജിഷ്ണുവിന്റെ മരണത്തിന് പിന്നില്‍ മാനേജ്‌മെന്റ് തന്നെ..ഇടിമുറിക്കോളേജിന് കുരുക്ക് മുറുകുന്നു..!!
ജിഷ്ണുവിന്റെ മരണത്തില്‍ നെഹ്‌റു കോളേജ് തന്നെയാണ് കുറ്റക്കാരെന്ന് സാങ്കേതിക സര്‍വ്വകലാശാലയും. കോളേജിനെതിരെ റിപ്പോര്‍ട്ട് നല്‍കും.
തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്ന് ജിഷ്ണു പ്രണോയ് ജീവനൊടുക്കിയ സംഭവത്തില്‍ കോളേജിന് മേല്‍ കുരുക്ക് മുറുകുന്നു. കോളേജ് അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സാങ്കേതിക സര്‍വ്വകലാശാലയുടെ അന്വേഷണ സംഘം കണ്ടെത്തി. കോളേജിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍വ്വകലാശാല സര്‍ക്കാരിന് സമര്‍പ്പിക്കും.
കോപ്പിയടി ആരോപിച്ച് ജിഷ്ണുവിനെ മാനസികമായും ശാരീരികമായും കോളേജ് അധികൃതര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന് നേരത്തെ തന്നെ സഹപാഠികളും മാതാപിതാക്കളും ആരോപണം ഉന്നയിച്ചിരുന്നു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോളേജിനെതിരെ നിലപാട് എടുത്തതിനെ തുടര്‍ന്ന് ജിഷ്ണുവിനെ മാനേജ്‌മെന്റ് കൊന്നുകളഞ്ഞതാണെന്നും ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഇന്നലെ നെഹ്‌റുകോളേജില്‍ തെളിവെടുപ്പിനെത്തിയ സാങ്കേതിക സര്‍വ്വകലാശാലയുടെ അന്വേഷണ സംഘം വിദ്യാര്‍ത്ഥികളില്‍ നിന്നും വ്ിശദമായ തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടികളടക്കമുള്ളവര്‍ മുഖം മറച്ചാണ് തെളിവെടുപ്പിന് എത്തിയത്. കോളേജ് അധികൃതരുടെ വിദ്യാര്‍ത്ഥി പീഡനത്തെക്കുറിച്ച് നിരവധി പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ജിഷ്ണു കോപ്പിയടിച്ചുവെന്ന് ആരോപിക്കുന്ന കോളേജ് മാനേജ്‌മെന്റിന് കോപ്പിയടിയുടെ തെളിവുകളൊന്നും തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ സാധിച്ചില്ല എന്നാണറിയുന്നത്. കോപ്പിയടി ആരോപിച്ച് ജിഷ്ണുവിനെ ശകാരിച്ചതില്‍ കോളേജ് അധികൃതര്‍ക്ക് വന്‍വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
സര്‍വ്വകലാശാല രജിസ്ട്രാര്‍ ജിപി പദ്മകുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കോളേജിലെത്തി തെളിവെടുപ്പ് നടത്തിയത്. കോളേജിനെതിരായ നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ അഫിലിയേഷന്‍ പുതുക്കി നല്‍കണമോ എന്നത് ഉള്‍പ്പെടെ ഉള്ള കാര്യത്തില്‍ സര്‍വ്വകലാശാല ജാഗ്രത പുലര്‍ത്തുമെന്ന് രജിസ്ട്രാര്‍ പറഞ്ഞു.
ജിഷ്ണു പരീക്ഷാ ഹാളില്‍ കോപ്പിയടി നടത്തിയിട്ടില്ലെന്നാണ് സഹപാഠികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ജിഷ്ണുവിന്റെ ബെഞ്ചിലിരുന്ന സഹപാഠിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഈ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് നോക്കിയാണ് ജിഷ്ണു കോപ്പിയടിച്ചതെന്നായിരുന്നു കോളേജ് ആരോപിച്ചിരുന്നത്. എന്നാല്‍ ജിഷ്ണു തന്റെ ഉത്തരക്കടലാസ് നോക്കി അല്ല പരീക്ഷ എഴുതിയതെന്ന് ഈ വിദ്യാര്‍ത്ഥിയും മൊഴി നല്‍കി.
ജിഷ്ണു കോപ്പിയടിച്ചുവെന്ന് ആരോപിക്കുന്ന കോളേജ് അധികര്‍ സര്‍വ്വകലാശാലയ്ക്ക് അത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. കോപ്പിയടി നടന്നാല്‍ അതേ ദിവസം ഓഫീസ് സമയം കഴിയുന്നതിന് മുന്‍പ് സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. ഇതും നെഹ്‌റു കോളേജ് മാനേജ്‌മെന്റിന് കുരുക്കാകും.
പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്റര്‍ ആയിരുന്ന പ്രവീണാണ് ജിഷ്ണു കോപ്പിയടിച്ചുവെന്ന ആരോപണം ഉന്നയിച്ചത്. പ്രവീണിന്റെ പീഡനമാണ് മകന്റെ മരണകാരണമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. പ്രവീണില്‍ നിന്നും സര്‍വ്വകലാശാല സംഘം മൊഴിയെടുക്കും.
പ്രവീണില്‍ നിന്നുകൂടി തെളിവെടുത്ത ശേഷമാണ് അന്വേഷണ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക. കോളേജിലെ ഇടിമുറി അടക്കമുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാവുമെന്നാണ് സൂചന. സര്‍വ്വകലാശാല റിപ്പോര്‍ട്ട് ലഭിച്ചാല്‍ അതിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാര്‍ കോളേജിനെതിരെ നടപടി സ്വീകരിക്കുക.