സ്റ്റേഷനിൽ വെച്ച് വിനായകന്റെ മുഖത്തടിക്കാൻ പറഞ്ഞു; പോലീസ് തന്ത്രം, ക്രൂരത... അച്ഛൻ തുറന്ന് പറയുന്നു!
ദളിത് യുവാവ് വിനായകന്റെ മരണത്തിന് ഉത്തരവാദി പോലീസ് മാത്രമാണെന്ന് വിനായകന്റെ അച്ഛൻ കൃഷ്ണൻകുട്ടി
തൃശൂർ: ദളിത് യുവാവ് വിനായകന്റെ മരണത്തിന് ഉത്തരവാദി പോലീസ് മാത്രമാണെന്ന് വിനായകന്റെ അച്ഛൻ കൃഷ്ണൻകുട്ടി. ഏങ്ങണ്ടിയൂരില്‍ പോലീസ് മര്‍ദ്ദനത്തിന് പിന്നാലെയാണ് വിനായകൻ ആത്മഹത്യ ചെയ്തത്. മകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിക്കുമ്പോള്‍ അവര്‍ എന്നോട് പണം എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു പെൺകുട്ടിക്കൊപ്പമാണ് അവനെ പിടിച്ചത്. ഞങ്ങൾ ഇടപെട്ടതുകൊണ്ട് മാത്രമാണ് അവൻ നാട്ടുകാർ കൈകാര്യം ചെയ്യുന്നതിൽ നിന്ന് രക്ഷപ്പെട്ടതെന്നും പോലീസ് കൃഷ്ണൻകുട്ടിയെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. നാരദ ന്യൂസിനു നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സ്റ്റേഷനിലെത്തിയ അച്ഛനോട് മകന്റെ മുഖത്തടിക്കാൻ പറഞ്ഞു
മക്കളെ തല്ലി വളര്‍ത്തണമെന്ന് ഒരു പൊലീസുകാരന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ മക്കളെ തല്ലാറില്ലെന്ന് അവരോട് പറഞ്ഞു. എന്നാല്‍ അവന്റെ മുഖമടച്ച് ഇപ്പോള്‍ അടികൊടുക്കാനായിരുന്നു അവര്‍ പറഞ്ഞത്.
അത് പോലീസ് തന്ത്രം
അന്ന് അവര്‍ പറയുന്നത് കേട്ട് ഞാന്‍ അവനെ അടിച്ചിരുന്നെങ്കില്‍ ഈ കേസ് എന്റെ തലയില്‍ വെച്ചുകെട്ടാന്‍ അവര്‍ക്ക് എളുപ്പമായിരുന്നു. അത് അവരുടെ ഒരു തന്ത്രം മാത്രമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നെന്നും കൃഷ്ണന്‍കുട്ടി പറയുന്നു.
മുടിയായിരുന്നു പ്രശ്നം
വിനായകന്റെ മുടി വെട്ടിയിട്ട് ഒരാഴ്ചകഴിഞ്ഞ് ബൈക്ക് എടുക്കാന്‍ വരാനായിരുന്നു സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവര്‍ പറഞ്ഞത്. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ബാര്‍ബര്‍ ഷോപ്പില്‍ കയറി മുടിവെട്ടുകയും ചെയ്തു.
എല്ലാം അറിഞ്ഞത് പിന്നീട്...
വീട്ടിലെത്തിയപ്പോള്‍ പോലീസുകാര്‍ എന്തെങ്കിലും ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ ഇല്ല എന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീടാണ് അവന്റെ കൂട്ടുകാരന്‍ പറഞ്ഞ് അവിടെ നടന്നതെല്ലാം അറിഞ്ഞതെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു.
മർദ്ദിക്കാൻ വിനായകൻ ചെയ്ത തെറ്റെന്ത്?
ഇത്രയേറെ ക്രൂരമായി മര്‍ദ്ദിക്കേണ്ട ഒരു തെറ്റും അവന്‍ ചെയ്തിട്ടില്ല. ഒരു കൂട്ടുകാരിയെ കാണാന്‍ വന്നതിന്റെ പേരിലാണോ ഇങ്ങനെ തല്ലുന്നത്. അല്ലെങ്കില്‍ വണ്ടിയ്ക്ക് ബുക്കും പേപ്പറും ഇല്ലാത്തതിന്റെ പേരിലാണോ? നാട്ടില്‍ എന്തുപ്രശ്‌നം ഉണ്ടായാലും പൊലീസ് ഇങ്ങനെ തല്ലിതീര്‍ക്കാറാണോ ചെയ്യാറെന്ന് അച്ഛൻ കൃഷ്ണൻകുട്ടി പറഞ്ഞു.
നീതിക്ക് വേണ്ട് ഏതറ്റം വരെയും പോകും
എന്റെ മകന് നീതി കിട്ടാന്‍ ഏത് അറ്റം വരെയും ഞാന്‍ പോകും. പതിനെട്ട് വയസുകാരനായ ഒരു മകനെയാണ് എനിക്ക് നഷ്ടമായത്. എല്ലാ രാഷ്ട്രീയക്കാരും രാഷ്ട്രീയഭേദമന്യേ ഞങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ടെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
മകനിൽ വിശ്വാസമുണ്ട്
ഈ പതിനെട്ട് വര്‍ഷത്തനിടെ അവന്‍ ആരോടെങ്കിലും വഴക്കിട്ടെന്നോ ആരുടേയും ഒരു സാധനം മോഷ്ടിച്ചേന്നോ എന്നൊന്നും ഞാന്‍ കേട്ടിട്ടില്ല. എന്റെ മകനെ എനിക്ക് വിശ്വാസമാണെന്നും കൃഷ്ണൻ കുട്ടി പറയുന്നു.
അത് കൊലപാതകമാണ്, വിനായകനെ കൊന്നതാണ്'
അതേസമയം പാവറട്ടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമര്‍ദ്ദനത്തിനുശേഷം വിട്ടയച്ച ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നു. ' അത് കൊലപാതകമാണ്, വിനായകനെ കൊന്നതാണ്' എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയ ക്യാംപെയിൻ ആരംഭിച്ചിരിക്കുന്നത്.
കൊലകുറ്റത്തിന് കേസെടുക്കുക
വിനായകന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കു, വിനായകന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക, കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.
അറസ്റ്റിലായത് ജുലൈ 17ന്
ജൂലൈ 17നാണ് വിനായകന്‍ എന്ന ദളിത് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തായ ഒരു പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് വിനായകനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് വിനായകന്‍ ആത്മഹത്യ ചെയ്തത്.