കേന്ദ്രം നടത്തുന്നത് ഡാർവിനെയും വെല്ലുന്ന സിദ്ധാന്തം; നിയമസഭയിൽ ബിജെപിയെ കടന്നാക്രമിച്ച് വിഎസ്!!
തിരുവനന്തപുരം: ഡാർവിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദൻ. കന്നുകാലിവില്‍പ്പന നിയന്ത്രണം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുപരിപാലനത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരാണ് ഈ വിജ്ഞാപനം തയ്യാറാക്കിയത്. കാളപിതാവിനും ഗോമാതാവിനും വേണ്ടി പുതിയ സിദ്ധാന്തങ്ങള്‍ ചമയ്ക്കുകയാണ് ബിജെപി എന്നായിരുന്നു വിഎസിന്റെ പ്രസംഗത്തിന്റെ തുടക്കം.
പ്രസംഗത്തിലുടനീളം ബിജെപിയെ കടന്നാക്രമിച്ചാണ് വിഎസ് സംസാരിച്ചത്. വല്ലപ്പോഴും ഇന്ത്യയിലേക്ക് വരുമ്പോള്‍ കേരളജനതയുടെ വികാരം ഒ.രാജഗോപാല്‍ നരേന്ദ്രമോദിക്ക് പറഞ്ഞു കൊടുക്കണമെന്നും വിഎസ് പരിഹസിച്ചു. കാളകളെ വന്ധ്യംകരിച്ചാല്‍ അത് ഗോമാതാവിന് ബുദ്ധിമുട്ടാവും എന്നതിനാലാണ് ബിജെപി അതിനെ എതിര്‍ക്കുന്നത്. എന്നാല്‍ ധവളവിപ്ലവത്തിന്റെ ഭാഗമായാണ് നമ്മള്‍ കാളകളുടെ എണ്ണം വന്ധ്യംകരിച്ചു നിര്‍ത്തുന്നതെന്നും വിഎസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
കേരളം സഹകരണ പ്രസ്ഥാനങ്ങളുടെ നാട്
നാം സാധാരണ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ക്ഷീരകര്‍ഷകരുടേയും കശാപ്പ് തൊഴില്‍ ചെയ്യുന്നവരുടേയും ആശങ്ക പരിഹരിക്കേണ്ടതുണ്ട്. സഹകരണപ്രസ്ഥാനങ്ങളുടെ നാടാണ് കേരളമെന്നും വിഎസ് പറഞ്ഞു.
കോഫി ഹൗസ് മാതൃകയില്‍ കശാപ്പ് ശാലകൾ
കോഫി ഹൗസ് മാതൃകയില്‍ കശാപ്പ് ശാലകളുടെ നടത്തിപ്പ് സഹകരണമാതൃകയിലാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാണം. ബീഫില്‍ നിന്ന് മൂല്യവര്‍ധിത വിഭവങ്ങളുണ്ടാക്കി കയറ്റുമതി ചെയ്ത് അധിക വരുമാനം കണഅടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിലും വന്ധ്യം കരണം നടക്കും
തെരുവ് നായകളുടെ വന്ധ്യംകരണവും കാളകളുടെ വന്ധ്യംകരണവും ഗോമാതാവിനോടുള്ള അതിക്രമമായാണ് ചില കള്ളസന്യാസിമാര്‍ കണക്കാക്കുന്നത്. അത്തരം ചില സന്ന്യാസിമാര്‍ വന്ധ്യംകരിക്കപ്പെട്ടത് ഈ അടുത്ത കാലത്താണല്ലോ. ഈ പോക്കുപോയാൽ ബിജെപിയുടെ കാര്യത്തിൽ അടുത്തു തന്നെ തീരുമാനമാകും.
ബിജെപി എന്ന ട്രോജൻ കുതിര
ബിജെപി എന്ന ട്രോജന്‍ എന്ന കുതിരയുടെ ഉള്ളില്‍ സംഘപരിവാറിന്റെ കുറുവടിക്കാരാണുള്ളത് എന്നതിനുള്ള തെളിവാണ് ഇന്നലെ എകെജി ഭവനില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗോമാതാവിനായി കണ്ണീർ പൊഴിക്കുന്നത് ലാഭം പറ്റാൻ വേണ്ടി
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ പേരില്‍ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാന്‍ കമ്മീഷന്‍ വാങ്ങുകയും ചെയ്ത ബിജെപി വന്‍കിട കശാപ്പ് മുതലാളിമാരിൽ നിന്ന് ലാഭം പറ്റാനാണ് ഇപ്പോൾ ഗോമാതാവിനായി കണ്ണീർ പുോഴിക്കുന്നത്.
അദാനിക്ക് മാത്രം കച്ചവടം നടത്തിയാൽ മതിയോ?
അദാനിയേയോ അംബാനിയേയോ പോലുള്ള കുത്തകകള്‍ മാത്രം മാംസവ്യാപാരം നടത്തിയാല്‍ മതിയെന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ ഇത്തരമൊരു വിജ്ഞാപനം കൊണ്ടു വന്നതെന്നും വിഎസ് അച്യുതാനന്ദൻ കുറ്റപ്പെടുത്തി.
കേരളത്തിന്റെ വികാരം
വല്ലപ്പോഴും ഇന്ത്യയിലേക്ക് വരുമ്പോള്‍ കേരളജനതയുടെ വികാരം ഒ രാജഗോപാല്‍ നരേന്ദ്രമോദിക്ക് പറഞ്ഞു കൊടുക്കണമെന്നും വിഎസ് പരിഹസിച്ചു.