വീണ്ടും സർക്കാരിനെതിരെ ആഞ്ഞടിച്ച് വിഎസ്; കൊട്ടാരം മുതലാളി സ്വന്തമാക്കും, നിർഭാഗ്യകരം!!
തിരുവന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറുന്നതിനെ എതിര്‍ത്ത് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. സിവില്‍ കേസ് സാധുത പരിശോധിക്കാതെയാണ് കൊട്ടാരം രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
കൊട്ടാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ കേസ് നടത്തുന്ന കാര്യ പരിഗണിക്കണം. ഭാവിയില്‍ കൊട്ടാരം മുതലാളി കൈവശപ്പെടുത്തുമെന്നും വിഎസ് പറഞ്ഞു. പൈതൃകസ്മാരകമായ കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഉടമകള്‍ക്ക് വിട്ടുകൊടുക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിനാണ് കൊട്ടാരത്തിന്റെയും 64.5 ഏക്കര്‍ സ്ഥലത്തിന്റെയും കൈവശാവകാശം വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.
ടൂറിസം വകുപ്പിന്റെ ആവശ്യം
ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരമാണ് കൊട്ടാരം ആര്‍പി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. കൈമാറുന്നതിനെ ജൂണ്‍ 21ലെ മന്ത്രിസഭായോഗത്തില്‍ കൊട്ടാരം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ എതിര്‍ത്തിരുന്നു.
സിപിഐയുടെ എതിർപ്പ് മറികടന്നു
ആയൂര്‍വേദ ചികിത്സയിലായതിനാല്‍ വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ചന്ദ്രശേഖരന്‍ പങ്കെടുത്തില്ല. സിപിഐ നേതാക്കളും കൈമാറ്റത്തെ പരസ്യമായി എതിര്‍ത്തിരുന്നു.
സുപ്രീംകോടതി ഉത്തരവ്
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരം ഹോട്ടലുടമകള്‍ക്ക് നല്‍കണമെന്ന ടൂറിസം വകുപ്പ് ശുപാര്‍ശ വന്നപ്പോള്‍തന്നെ റവന്യൂ വകുപ്പ് നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം തേടിയിരുന്നു.
അറ്റോണി ജനറലിന്റെ നിർദേശം
കൊട്ടാരത്തിന്റെ ഉടമസ്ഥതയ്ക്ക് വേണ്ടി സര്‍ക്കാര്‍ സിവില്‍കേസ് ഫയല്‍ ചെയ്യണമെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. എന്നാല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം കണക്കിലെടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി. കൊട്ടാരം ഹോട്ടലുടമകള്‍ക്ക് വിട്ടുകൊടുക്കണമെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റ നിര്‍ദ്ദേശം.
ഗള്‍ഫാര്‍ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു
ഇന്ത്യാ ടൂറിസം വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലായിരുന്ന കോവളം കൊട്ടാരവും ഭൂമിയും 2002-ല്‍ കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്കുവെച്ചപ്പോള്‍ ഗള്‍ഫാര്‍ ഗ്രൂപ്പ് 43.68 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു.
സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു
2004-ല്‍ സംസ്ഥാന സര്‍ക്കാര്‍ പൈതൃകസ്മാരകമായ കോവളം കൊട്ടാരവും ഭൂമിയും തിരികെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കൊട്ടാരം ഏറ്റെടുത്തതിനു നിയമപരിരക്ഷ നല്‍കാന്‍ 2005ല്‍ കോവളം കൊട്ടാരം ഏറ്റെടുക്കല്‍ നിയമവും കൊണ്ടുവന്നു. ഇതോടെയാണ് നിയമപോരാട്ടം തുടങ്ങിയത്.