ഫോട്ടോഷോപ്പുമായി കുറേ കൂതറകള്‍, ആര്‍എസ്എസിനെതിരെ ബല്‍റാം, തന്‍റെ ശന്പളവും നേപ്പാളിന്
പാലക്കാട്: നേപ്പാളില്‍ ഭൂചലനം ഉണ്ടായപ്പോള്‍ ആദ്യം തന്നെ രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായ അയല്‍ രാജ്യമാണ് ഇന്ത്യ. വ്യോമസേനയും, ദുരന്ത നിവാരണ സേനയുമൊക്കെ പ്രശംസനീയമായ തരത്തിലാണ് നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിലും രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിയ്ക്കുകയാണ് നേതാക്കള്‍. നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആര്‍എസ്എസും പങ്കെടുക്കുന്നു എന്ന പ്രചാരണവും ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച ചിത്രങ്ങളുമാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.
ഗുജറാത്ത് ഭൂകമ്പത്തിന്റെ ചിത്രങ്ങളും ഫോട്ടോ ഷോപ്പ് ചെയ്ത മറ്റ് ചിത്രങ്ങളും ഉള്‍പ്പടെയായിരുന്നു ആര്‍എസ്എസ് സോഷ്യല്‍ മീഡീയകളില്‍ പ്രചാരണം നടത്തിയത്. ഇവയില്‍ പലതും ഫേസ്ബുക്കികള്‍ കൈയ്യോടെ പിടികൂടുകയും ചെയ്തു. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ മറുപടി ഫേസ്ബുക്കിലൂടെ നല്‍കുകയാണ് വിടി ബല്‍റാം എംഎല്‍എ. അതേസമയം നേപ്പാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തന്റെ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. പണം നല്‍കാനുള്ള സന്നദ്ധത നേതൃത്വത്തെ അറിയിച്ചെന്നും ബല്‍റാം.
വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
ഇവറ്റകള്‍ക്കെതിരെ പോസ്റ്റ് ഇടരുതെന്ന് ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്. എന്നാല്‍ ഓരോന്ന് കാണുമ്പോള്‍ കണ്‍ട്രോള്‍ പോവ്വാണ്. ആയിരക്കണക്കിന് നിരപരാധികള്‍ മരിച്ചുവീണു കിടക്കുമ്പോള്‍, മറ്റ് പതിനായിരങ്ങള്‍ ഒറ്റ നിമിഷം കൊണ്ട് ഒന്നുമില്ലാത്തവരായി മാറുമ്പോള്‍, സ്വന്തം സംഘടനയുടെ പ്രൊമോഷനുവേണ്ടി ഫോട്ടോഷോപ്പും എടുത്ത് ഇറങ്ങിയിരിക്ക്യാണ് കുറേ കൂതറകള്‍. http://m.hindustantimes.com/.../that-s-.../article1-1341417.aspx
ഇങ്ങനെയൊക്കെത്തന്നെയായിരിക്കും പണ്ട് ഇന്ത്യാചൈന യുദ്ധത്തില്‍ പങ്ക് വഹിച്ചതും അതിലെ സേവനങ്ങളുടെ പേരില്‍ പിഡബ്ല്യുഡി മന്ത്രി, സോറി അന്നത്തെ പ്രധാനമന്ത്രി അപ്പൊ തന്നെ നേരിട്ട് വിളിച്ച് റിപ്പബ്ലിക്ക് ദിന പരേഡില്‍ വെച്ച് അവാര്‍ഡ് തന്നതും. എന്തിനേറെ, 1925ല്‍ രൂപം കൊണ്ട ഈ സ്വയം പ്രൊമോഷന്‍ സംഘം 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ വരെ പങ്കെടുത്തിട്ടുണ്ട് എന്ന് വിക്കീപീഡിയയില്‍ കേറി എഡിറ്റ് ചെയ്ത ടീംസാ. സ്വന്തമായി പറയാന്‍ കൊള്ളാവുന്ന ഒരു ചരിത്രമില്ലാത്ത പ്രാഞ്ചികളുടെ ഗതികേട് പുണ്യാളന് മനസ്സിലാവില്ല.
ഉത്തരാഘണ്ഡില്‍ നിന്ന് 5000 ഗുജറാത്തികളെ 100 ഇന്നോവ കാറില്‍ 48 മണിക്കൂറിനുള്ളില്‍ രക്ഷിച്ചെടുത്ത അന്നത്തെ മുഖ്യമന്ത്രി ഡിങ്കന്റെ പരാക്രമങ്ങള്‍ വായും പൊളിച്ചിരുന്ന് കേട്ട മന്ദ ബുദ്ധികള്‍ മാത്രമല്ല ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്ളതെന്ന് ഫോട്ടോഷോപ്പ് പാര്‍ട്ടി ഓര്‍ക്കണമായിരുന്നു.
നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന സര്‍ക്കാരിനും ഇന്ത്യന്‍ സൈന്യത്തിനും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും അഭിനന്ദനങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്കിലും മനുഷ്യരേപ്പോലെ ചിന്തിക്കുക എന്നതാണ് നമ്മുടെ ചുമതല. വിശ്വാസക്കച്ചവടം പൊടിപ്പിക്കാനുള്ള കണ്ണുമായി കടന്നു വരുന്ന മത ആത്മീയ വ്യാപാരികളോടും പറയാനുള്ളത് ഇത് തന്നെയാണ്. ദുരന്തങ്ങള്‍ വിതച്ച് നിരപരാധികളെ ശിക്ഷിക്കുന്ന നീതിബോധമാണ് നിങ്ങളുടെ ഒക്കെ സര്‍വ്വശക്തന്മാരായ ദൈവങ്ങള്‍ക്കുള്ളതെങ്കില്‍ അവരോടും വലിയ ബഹുമാനമൊന്നുമില്ല എന്നും വിനയപുരസ്സരം അറിയിക്കുന്നു.
എന്‍.ബി.
എം.എല്‍.എ. എന്ന നിലയിലെ ഒരു മാസത്തെ ശമ്പളം നേപ്പാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനുള്ള സന്നദ്ധത പാര്‍ട്ടി നേതൃത്ത്വത്തെ അറിയിച്ചിട്ടുണ്ട്. അത് ഒരു പൊതു തീരുമാനമാക്കി മാറ്റാന്‍ ശ്രമിച്ചു വരുന്നു.
ഇവറ്റകൾക്കെതിരെ പോസ്റ്റ് ഇടരുതെന്ന് ഞാൻ എപ്പോഴും വിചാരിക്കാറുണ്ട്. എന്നാൽ ഓരോന്ന് കാണുമ്പോൾ കൺട്രോൾ പോവ്വാണ്. ആയിരക്കണക്...
Posted by VT Balram on Tuesday, April 28, 2015