മികച്ച എംഎൽഎ, മുൻമന്ത്രി... എന്നിട്ടും ഗണേഷ് കുമാറിനെ മന്ത്രിയാക്കാത്തത് സരിത നായരെ പേടിച്ചിട്ടോ?
താരപോരാട്ടം നടന്ന പത്തനാപുരത്ത് സഹപ്രവര്‍ത്തകരായ രണ്ട് സിനിമാക്കാരെ തോല്‍പിച്ചാണ് കെ ബി ഗണേഷ് കുമാര്‍ പതിനാലാം നിയമസഭയിലെത്തിയിത്. യു ഡി എഫ് സ്ഥാനാര്‍ഥിയായ ജഗദീഷിനെക്കാള്‍ 24562 വോട്ടുകള്‍ ഗണേഷ് കുമാറിന് കിട്ടി. കാല്‍ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തവണ യു ഡി എഫിനൊപ്പമെങ്കില്‍ ഇത്തവണ എല്‍ ഡി എഫിനൊപ്പം. എന്നിട്ടും പത്തനാപുരത്തെ വോട്ടര്‍മാര്‍ ഗണേഷിനെ കൈവിട്ടില്ല, കാരണമുണ്ട്.
'പിണറായി മന്ത്രിസഭ'യില്‍ ഗണേഷ് കുമാര്‍ ഇല്ല, 19 മന്ത്രിമാര്‍!
എം എല്‍ എ എന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു ഗണേഷ് കുമാര്‍ പത്തനാപുരത്ത് നടത്തിയത്. മന്ത്രി എന്ന നിലയിലും ഗണേഷ് കുമാറിനെ ആരും കുറ്റം പറയില്ല. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പോലെ കഴിഞ്ഞിരുന്ന കെ എസ് ആര്‍ ടി സിയെ ലാഭത്തിലാക്കാന്‍ പറ്റിയ യു ഡി എഫ് മന്ത്രിയാണ് ഗണേഷ് കുമാര്‍. എന്നാല്‍ ഗണേഷിന്റെ സ്വകാര്യ ജീവിതം അത്ര നല്ല രീതിയിലല്ല പോകുന്നത് എന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
ഗണേഷ് കുമാര്‍ തന്നെ ഗാര്‍ഹികമായി പീഡിപ്പിക്കുന്നു എന്ന് കാണിച്ച് ഭാര്യ യാമിനി തങ്കച്ചി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസുകള്‍ക്ക് പിന്നാലെ ഗണേഷിന് മന്ത്രിസ്ഥാനവും നഷ്ടപ്പെട്ടു. കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരുമായി ബന്ധപ്പെട്ടും ഗണേഷ് കുമാറിന്റെ പേര് പലവട്ടം ഉയര്‍ന്നുകേട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ബിജു രാധാകൃഷ്ണനും ചര്‍ച്ച ചെയ്തത് ഗണേഷിനെക്കുറിച്ചായിരുന്നു ഒരു ആരോപണം.
സരിത നായര്‍ പുറത്തുവിടുന്ന കത്തുകള്‍ക്ക് പിന്നില്‍ ഗണേഷ് കുമാറാണ് എന്ന് എതിര്‍ സ്ഥാനാര്‍ഥി ജഗദീഷ് ആരോപിച്ചിരുന്നു. സരിതയെ ഗണേഷ് കുമാര്‍ ഒരു സ്‌ഫോടക വസ്തുവായി ഉപയോഗിക്കുന്നു എന്നും ജഗദീഷ് പറഞ്ഞു. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് പേര് വലിച്ചിഴക്കപ്പെട്ടതാണോ ഗണേഷിന് മന്ത്രിസ്ഥാനം കിട്ടാപോകാനുള്ള കാരണമെന്നാണ് പലരും ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ചോദിക്കുന്നത്.
സരിതയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ വിശദീകരിക്കണമെന്ന് സരിത നായരോട് സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം ഉയരുന്നത് എന്നതും ശ്രദ്ധേയം. മോഹന്‍ലാലിനെ ബ്ലാക്‌മെയില്‍ ചെയ്തു എന്ന് ജഗദീഷ് ആരോപിച്ച ഗണേഷിനെ ബ്ലാക് മെയില്‍ ചെയ്യാന്‍ പറ്റിയത് എന്തെങ്കിലും സരിതയുടെ കൈവശം ഉണ്ടോ.