ന്യൂസ് 18 മാധ്യമപ്രവർത്തകയുടെ ആത്മഹത്യാശ്രമം... ലല്ലു വാ തുറക്കാത്തത് എന്തെന്ന് സോഷ്യൽ മീഡിയ!!
തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ചാനലുകളിൽ ഒന്നായ ന്യൂസ് 18 ലെ മാധ്യമപ്രവർത്തക ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയ സംഭവത്തിൽ മാധ്യമപ്രവർത്തകനായ എസ് ലല്ലുവിനെതിരെ സോഷ്യൽ മീഡിയയിൽ സ്വരങ്ങൾ ഉയരുന്നു. എന്തുകൊണ്ടാണ് ലല്ലു ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് എന്നാണ് ചോദ്യം.
ഇങ്ങനെ ചോദ്യങ്ങൾ ഉയരാനും ഒരു കാരണമമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത മറ്റുള്ളവരെപ്പോലെ അല്ല ലല്ലു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന ആൾ. അങ്ങനെ ഒരാള്‍, സ്വന്തം സ്ഥാപനത്തിൽ ഒരു ആത്മഹത്യാശ്രമം നടക്കുകയും തനിക്കെതിരെ കേസ് വരികയും ചെയ്താൽ പ്രതികരിക്കുക സ്വാഭാവികമല്ലേ. - ഇതാണ് ചോദ്യം.
ലല്ലു അടക്കം നാല് പേർക്കെതിരെ കേസ്
ന്യൂസ് 18 ചാനലിൽ പിരിച്ചുവിടല്‍ ഭീഷണിയെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ന്യൂസ് 18 കേരളയിലെ നാല് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ന്യൂസ് 18 കേരള എഡിറ്റര്‍ രാജീവ് ദേവരാജ്, സിനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ് ലല്ലു, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ലല്ലുവിന്റെ പ്രതികരണം
ഞങ്ങളെ അറിയുന്നവർക്ക് ഞങ്ങളെ അറിയാം... അറിയാത്തവരോട് ഒന്നും പറയാനില്ല... - ഇങ്ങനെ ഒരു പോസ്റ്റ് മാത്രമാണ് എസ് ലല്ലു തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ടിരിക്കുന്നത്. സാധാരണ പോസ്റ്റുകൾക്ക് ആയിരത്തിനും രണ്ടായിരത്തിനും മേലെ ലൈക്കുകളും പ്രതികരണങ്ങളും കിട്ടുമ്പോൾ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത് വെറും നാന്നൂറിൽപ്പരം പേരാണ്.
അങ്ങനെ അറിഞ്ഞാൽ മതിയോ
അങ്ങനെ അറിയുന്നവർ മാത്രം അറിഞ്ഞാൽ മതിയോ. മറ്റുള്ളവരും കൂടി അറിയണ്ടേ എന്നാണ് പോസ്റ്റിന് കിട്ടുന്ന പ്രതികരണങ്ങളിൽ ഒന്ന്. അവനവനു വരുമ്പോഴേ വേദന അറിയൂ. മറ്റുള്ളവരെ സത്യം എന്താണ് എന്ന് അന്വേഷിക്കാതെ വലിച്ചു കീറുമ്പോൾ ഇനിയെങ്കിലും ഒരു നിമിഷം ചിന്തിക്കണം എന്നൊരു ഉപദേശവും ഉണ്ട്.
മറ്റുള്ളവരെ കുറിച്ച് എന്തും
തോൽമാവിൽ കൊമ്പത്ത് സിനിമയിലെ പപ്പു പറയും പോലെ ഒന്നും മനസിൽ ആകുന്നില്ല എന്ത് പറ്റി പുതിയ വാർത്ത പുറത്ത് വന്നല്ലേ പുഷ് പുൾ കാണിക്കുമേ മറ്റുള്ളവരെ കുറിച്ച് പറയാൽ നല്ല രസമാണ് അല്ലേ - അവനവന്റെ കാര്യം വരുമ്പോൾ ഇതൊന്നും കാണാനില്ലല്ലോ എന്ന പരിഹാസം വേറെ.
സംഘികളാണെങ്കിൽ
സ്വന്തം കൂട്ടത്തിൽ ഒരുത്തന്റെ പേരിൽ ആരോപണം വരുമ്പോൾ സാത്വികഭാവം; ഏതെങ്കിലും സംഘപരിവാറുകാരന്റെ പേരിൽ ആരോപണം വന്നാൽ ഉള്ളിലെ സഖാവിന്റെ രൗദ്രഭാവം.. ഇതാണ് ഞങ്ങ പറഞ്ഞ നടൻ - ലല്ലുവിനെതിരെ കളിയാക്കലുമായി രംഗത്തുള്ളവരിൽ സംഘപരിവാർ അനുകൂലികളും ഉണ്ട്.
കേസ് വഴിതെറ്റുന്നോ?
ന്യൂസ് 18 കേരള എഡിറ്റർ രാജീവ് ദേവരാജിനെ ആണ് കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിട്ടുള്ളത്. അതേസമയം ജീവനക്കാരെ പിരിച്ച് വിട്ടതും അതിലൊരാള്‍ ആത്മഹത്യക്ക് ശ്രമിച്ചതുമായ സംഭവം ചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ലൈംഗികാരോപണമായി പ്രചരിപ്പിക്കപ്പെടുന്നതായും ആരോപണമുണ്ട്.
എന്തിനാണ് കേസ്
വഞ്ചിയൂര്‍ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ചാനലിലെ എഡിറ്റര്‍ രാജീവ് ദേവരാജ്, ബി. ദിലീപ് കുമാര്‍, സി.എന്‍.പ്രകാശ്, ലല്ലു ശശിധരന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.