ഭർതൃഗൃഹത്തിൽ നിരന്തര പീഡനം; യുവതി ആത്മഹത്യ ചെയ്തു, പരാതിയുമായി പിതാവ്!
മകൾക്കു നൽകിയ മൂന്നര സെന്റ് വസ്തു വിൽക്കണമെന്നാവശ്യപ്പെട്ടു ഭർത്താവും വീട്ടിലുള്ള ഭർത്താവിന്റെ മാതാവ് ലളിതയും ഭർതൃ സഹോദരന്റെ ഭാര്യ സിന്ധുവും നിരന്തരം പ്രവീണയെ പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
തിരുവനന്തപുരം: യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം നിരന്തര പീഡനം മൂലമാണെന്ന് പരാതി. മുദാക്കൽ പഞ്ചായത്ത് പൊയ്കമുക്ക് പാറയടി പുലരിയിൽവീട്ടിൽ പുഷ്പരാജന്റെ മകൾ പ്രവീണ(22) കഴിഞ്ഞ 19 ന് തൂങ്ങി മരിച്ചിരുന്നു. യുവതിയുടെ ആത്മഹത്യക്ക് കാരണം പീഡനമാണെന്ന് കാണിച്ച് പിതാവ് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.
2016 ജനുവരി 21നാണ് പാറയടി അഭയം വീട്ടിൽ പട്ടാളക്കാരനായ ഉല്ലാസുമായി യുവതിയുടെ വിവാഹം നടന്നത്. പിന്നീട് സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടു പ്രവീണയെ ഭർതൃവീട്ടുകാർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് പരാതിയിൽ പറയുന്നു. ഒരാഴ്ചയായി ഭർത്താവുമായി പിണങ്ങി വീട്ടിൽ വന്നുനിന്ന മകൾ മരിച്ച ദിവസമാണ് ഭർതൃഗൃഹത്തിലേയ്ക്കു പോയത്. ഈ മാസം 19 വരെയായിരുന്നു യുവതി സ്വന്തം വീട്ടിലുണ്ടായിരുന്നത്.
എന്നാൽ അന്ന് 6.45 ന് ഭർതൃഗൃഹത്തിലേക്ക് പോയ യുവതി തൂങ്ങി മരിച്ചതായി ഒൻപതരയോടെ ഉല്ലാസിന്റെ മാതാവ് ലളിത പ്രവീണയുടെ മാതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഒരാഴ്ച വീട്ടിലുണ്ടായിരുന്നപ്പോൾ മകൾ അവിടുത്തെ പീഡനങ്ങളെ കുറിച്ച് പറഞ്ഞിരുന്നെന്നും പിതാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മകൾക്കു നൽകിയ മൂന്നര സെന്റ് വസ്തു വിൽക്കണമെന്നാവശ്യപ്പെട്ടു ഭർത്താവും വീട്ടിലുള്ള ഭർത്താവിന്റെ മാതാവ് ലളിതയും ഭർതൃ സഹോദരന്റെ ഭാര്യ സിന്ധുവും നിരന്തരം പ്രവീണയെ പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൾ പോലീസ് കേസ് രജിസ്റ്റർ ചെയിതിട്ടുണ്ട്. തുടരന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.