പിസി ജോർജ് പെട്ടു? വനിത കമ്മീഷൻ സ്വമേധയാ കേസെടുക്കും, മൊഴി രേഖപ്പെടുത്താൻ സ്പീക്കറുടെ അനുമതി!!
തിരുവനന്തപുരം: പിസി ജോർജിനെതിരെ മൊഴി രേഖപ്പെടുത്താൻ സ്പീക്കർ വനിത കമ്മീഷന് അനുമതി നൽകി. ആക്രമണത്തിനിരയായ നടിക്കെതിരെ അപകീർത്തികരമായി സംസാരിച്ചസംഭവത്തിലാണ് മൊഴി രേഖപ്പെടുത്തുക. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും എംഎൽഎയുടെ മൊഴിരേഖപ്പെടുത്താൻ അനുവാദം വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയുമായിരുന്നു.
നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിൽ തടസ്സം ഇല്ലെന്ന് സ്പീക്കർ കമ്മിഷനെ അറിയിക്കുകയായിരുന്നു. കമ്മിഷനെയും അധ്യക്ഷയെയും അപമാനിക്കുന്നവിധം പിസി ജോർജ് നടത്തുന്ന പരാമർശങ്ങളിലുള്ള അതൃപ്തിയും കമ്മിഷൻ സ്പീക്കറെ രേഖാമൂലം അറിയിച്ചു. ഈപ്രശ്നത്തിൽ നടപടിവേണമെന്നും സഭാതലത്തിൽ പരാമർശിക്കണമെന്നും സ്പീക്കറോട് അഭ്യർഥിച്ചിട്ടുണ്ട്.
എങ്ങിനെ അടുത്ത ദിവസം അഭിനയിക്കാൻ പോയി
ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചിരുന്നു.
വനിത കമ്മീഷന് എതിരെയും
ദിലീപ് നിരപരാധിയാണെന്ന് നിരവധി തവണ പിസി ജോര്‍ജ് പറഞ്ഞിരുന്നു. കേസെടുത്ത വനിതാ കമ്മീഷന്റെ തീരുമാനത്തിനെതിരെയും പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു.
സ്പീക്കറും പിസി ജോർജിനെതിരെ
നടിക്കെതിരായ പിസി ജോര്‍ജിന്റെ തുടര്‍ച്ചയായ പരാമര്‍ശങ്ങളില്‍ നിലപാട് കടുപ്പിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും രംഗത്തെത്തിയിരുന്നു. പിസി ജോര്‍ജിന്റെ പരാമര്‍ശം മനുഷ്യത്വരഹിതമാണ്. സ്പീക്കറെന്ന നിലയില്‍ പിസി ജോര്‍ജിനെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എത്തിക്സ് കമ്മറ്റി
ഉന്നതപദവിയിലുളളവര്‍ നിരുത്തരവാദപരമായി പെരുമാറരുത്. പിസി ജോര്‍ജിന്റെ പരാമര്‍ശം എത്തിക്‌സ് കമ്മിറ്റിക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരണം രാഷ്ട്രീയ മനസോടെ
മന്ത്രിയായ എംഎം മണി സ്ത്രീകളെ അപമാനിച്ച് സംസാരിച്ചപ്പോള്‍ സ്പീക്കര്‍ പ്രതികരിച്ചിരുന്നില്ലെന്നും ഇപ്പോഴുളള പ്രതികരണങ്ങള്‍ രാഷ്ട്രീയ മനസോടെയാണെന്നും പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞിരുന്നു.
പരോക്ഷ മറുപടി
ഒരേ സ്ഥാനത്തിരിക്കുന്ന എല്ലാവരേയും ഒരേ പോലെ കാണാന്‍ ബാധ്യതയുള്ള ഒരാള്‍, ഒരാളെ മാത്രം തിരഞ്ഞുപിടിച്ച് പരാമര്‍ശിക്കുന്നത് വ്യവസ്ഥിതിയെ ഗുണപ്പെടുത്താനാണെന്ന് വിശ്വസിക്കുന്നില്ലെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണനോടുളള പരോക്ഷ മറുപടിയെന്നവണ്ണം ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.