സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇനി യോഗ; എല്ലാം ശരീരത്തിന്റെ സന്തുലത്തിന്, ആചാരമല്ലെന്നേ....!!
തിരുവന്തപുരം: കേന്ദ്ര സർക്കാരിന്റെ പ്രചരണത്തിന് ആക്കം കൂട്ടി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും യോഗ നടപ്പാക്കാനുറച്ച് വിദ്യാഭ്യാസ വകുപ്പ്. യോഗ വ്യാപിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്ക് പിന്തുണയുമായാണ് കേരള സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഈ വർഷം തന്നെ പഠനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
ദേശീയ ഒളിംപ്യാഡില്‍ മറ്റെല്ലാ ഇനങ്ങളിലുമെന്ന പോലെ യോഗയിലും നമ്മുടെ സാന്നിധ്യം അടയാളപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ല യോഗാഭ്യാസം. ശരീരത്തിന്റെ സന്തുലനമാണ് യോഗാഭ്യാസത്തിന്റെ ലക്ഷ്യം. യോഗ അഭ്യസിക്കുന്നതോടൊപ്പം നാമതിന്റെ ശാസ്ത്രീയ വശങ്ങള്‍ നിരീക്ഷിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
യോഗ ശരീരസന്തുലനം നിലനിർത്തുന്ന ശാസ്ത്രമാണ്. അത് ആ നിലക്ക് കാണണമെന്നും മറിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പുകളിൽ വീഴരുതെന്നും മന്ത്രി പറഞ്ഞു. ദില്ലിയിൽ ജൂൺ 21-ന് നടക്കുന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ പങ്കെടുക്കുന്ന 16 വിദ്യാർഥികൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടിപി ദാസൻ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. കേരളത്തിൽനിന്ന് ഇതാദ്യമായാണ് യോഗ ഒളിമ്പ്യാഡ് മത്സരത്തിൽ കുട്ടികൾ ഔദ്യോഗികമായി പങ്കെടുക്കുന്നത്.