യുവമോർച്ച നേതാവിനെതിരെ യുഎപിഎ ചുമത്തണം; ബിജെപി ഉന്നതരുമായി ബന്ധം, ഉന്നതതല അന്വേഷണം വേണമെന്ന്!!
തിരുവനന്തപുരം: തൃശൂരിൽ കള്ളനോട്ട് അച്ചടിച്ചതിന് പിടിയിലായ യുവമോർച്ച നേതാവ് രാകേഷിനെതിരെ യുഎപിഎ ചുമത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. ഈ ആവശ്യം ഉന്നയിച്ച് ഡീൻ കുര്യാക്കോസ് ഡിജിപി കത്ത് നൽകി. കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി എരാശ്ശേരി രാകേഷിനെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബിജെപി നേതാക്കളുമായി പ്രതിക്ക് ബന്ധമുള്ളതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നും ഡിജിപിക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. രാകേഷിന്റെ വീട്ടില്‍ നിന്ന് മള്‍ട്ടി കളര്‍ പ്രിന്റര്‍, സ്‌കാനര്‍, നോട്ട് കട്ട് ചെയ്യുന്ന കട്ടര്‍, ലാപ്‌ടോപ്പ്, മഷി പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പര്‍ എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. തുടർന്ന് രാകേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി ജില്ലാ നേതൃത്വം അറിയിക്കുകയായിരുന്നു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കള്ളപ്പണത്തിനെതിരെ നടത്തിയ പ്രചരണയാത്രയെ മുന്നില്‍ നിന്ന് സ്വീകരിച്ചത് കള്ളനോട്ടടിച്ചതിന് പിടിയിലായ ബിജെപി നേതാവ് രേഷ് ആയിരുന്നു. ജനുവരി 11ന് മതിലകം സെന്ററില്‍ ജാഥയ്ക്ക് നല്‍കിയ സ്വീകരണത്തിലാണ് യുവമോര്‍ച്ച നേതാവ് രാഗേഷ് ഏഴാച്ചേരി മുന്‍പന്തിയിലുണ്ടായിരുന്നത്. കള്ളപ്പണമുന്നണികള്‍ക്കെതിരെ നടത്തിയ പ്രചരണയാത്രക്ക് സ്വീകരണം നല്‍കുന്നതായി കാണിച്ചുകൊണ്ട് ഒബിസി മോര്‍ച്ച കൈപ്പമംഗലം മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ ഫ്‌ളക്‌സിലും നേതാക്കളോടൊപ്പം രാഗേഷിന്റെ ചിത്രമുണ്ട്.
യുവമോര്‍ച്ച എസ്എന്‍പുരം പഞ്ചായത്ത് കമ്മിറ്റി അംഗമാണ് രാകേഷ്. ഇയാളുടെ സഹോദരന്‍ രാജീവ ബിജെപി കയ്പമംഗലം നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറിയാണ്. രാകേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണ് പിടികൂടിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളര്‍ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസുമെല്ലാം കണ്ടെത്തിയിരുന്നു.