പോർട്ട് ഓഫ് സ്പെയിൻ: സ്റ്റാർ ഓപ്പണർ രോഹിത് ശർമയുടെ അഭാവത്തിലും ഇന്ത്യയ്ക്ക് മിന്നും തുടക്കം. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിലാണ് രോഹിതിന് പകരമെത്തിയ രഹാനെ തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്. 78 പന്തിൽ 62 റൺസ്. ചാമ്പ്യൻസ് ട്രോഫിയിലെ ഗോൾഡൻ ബാറ്റിന് ഉടമയായ ശിഖർ ധവാനും മോശമാക്കിയില്ല. 92 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 87 റൺസ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ ചേർന്ന് 24.6 ഓവറിൽ 132 റൺസ് ചേർത്തു. രഹാനെ പുറത്തായതിന് ശേഷം വന്ന ക്യാപ്റ്റൻ വിരാട് കോലി പാറ പോലെ ഉറച്ചുനിന്നു. 47 പന്തിൽ 32 റൺസ്. ബാറ്റെടുത്തവരിൽ യുവരാജ് സിംഗ് മാത്രമാണ് നിരാശപ്പെടുത്തിയത്. 10 പന്തിൽ വെറും 4 റൺസ്. മുൻ ക്യാപ്റ്റൻ ധോണി 9 പന്തിൽ 9 റൺസുമായി പുറത്താകാതെ നിന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ഇന്ത്യയ്ക്ക് അനുകൂലമായി മുന്നോട്ടുപോകുമ്പോഴാണ് രസം കൊല്ലിയായി മഴയെത്തിയത്.
ഇന്ത്യൻ സ്കോർ 39.2 ഓവറിൽ 199ൽ നിൽക്കേ രണ്ടാമതും മഴയെത്തി കളി പൂർണമായും മുടക്കി. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി കുൽദീപ് യാദവ് അരങ്ങേറ്റ മത്സരം കളിച്ചു. രോഹിതിന് പകരം അജിൻക്യ രഹാനെയും ജസ്പ്രീത് ഭുമ്രയ്ക്ക് പകരം ഉമേഷ് യാദവുമാണ് അവസാന ഇലവനിൽ എത്തിയത്. പരമ്പരയിലെ രണ്ടാം മത്സരം നാളെ (ജൂൺ 25 ഞായറാഴ്ച) നടക്കും.